പി.എസ്.സിയെ പിണറായി  പാർട്ടി സർവീസ് കമ്മീഷനാക്കി മാറ്റി : ചാണ്ടി ഉമ്മൻ

തൃശൂർ : പാവപ്പെട്ടവന്റെ പ്രതീക്ഷാ കേന്ദ്രമായ പി.എസ്.സിയെ പിണറായിയും കൂട്ടരും പാർട്ടി സർവീസ് കമ്മീഷനാക്കി മാറ്റിയെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ ആരോപിച്ചു. നാട്ടികയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ ലാലൂരിന്റെ പ്രചാരണപരിപാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലക്ഷരം പോലും അറിയാത്ത പാർട്ടിക്കാർക്ക് പരീക്ഷാ ഹാളിൽ കോപ്പിയടിക്കാൻ അവസരമുണ്ടാക്കിയ നൽകി ആയിരക്കണക്കിന് ചെറുപ്പക്കാരെ വഞ്ചിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. കോപ്പിയടിക്ക് പിടിക്കപ്പെട്ടാലും സഖാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എമ്മിന്റേത്. കോപ്പിയടി തെളിവ് സഹിതം പിടിക്കപ്പെട്ട നിസാമും ശിവരഞ്ജിത്തും ഇന്ന് നാട്ടിൽ സുഖമായി വിലസി നടക്കുന്നു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന് പാരിതോഷികമായി സ്ഥാനക്കയറ്റവും നൽകി. കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോ ചെറുപ്പക്കാരോടുമുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ രാവിലെ നാട്ടികയിലെ വലപ്പാട് പഞ്ചായത്തിൽ നിന്നാണ് ചാണ്ടി ഉമ്മൻ വോട്ട് അഭ്യർത്ഥിച്ച് തുടങ്ങിയത്. വീടുകളിലും കടകളിലും എത്തി അദ്ദേഹം സുനിൽ ലാലൂരിന് വേണ്ടി വോട്ട് തേടി. ഉച്ചയോടെ  ചാലക്കുടിയിൽ സനീഷ്‌കുമാർ ജോസഫിന് വേണ്ടിയും പ്രചാരണത്തിനിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *