കോഴിക്കോട്∙ ‘വോട്ടർപട്ടികയിൽ കൃത്രിമ’മാണെന്നു ഉറക്കെവിളിച്ചുപറഞ്ഞ് കലക്ടറുടെ കാർ സിവിൽസ്റ്റേഷനു മുന്നിൽ തല്ലിത്തകർത്തു. മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നു സംശയിക്കുന്നതായി ജീവനക്കാർ പറഞ്ഞു. പ്രമോദ് എന്നയാളാണു പിടിയിലായത്. ഇയാളിൽനിന്ന് ലഘുലേഖകളും പുസ്തകങ്ങളും പിടികൂടിയതായി പൊലീസും പറഞ്ഞു.

വൃത്തിയായി വസ്ത്രം ധരിച്ച ഒരാൾ നടന്നുവരികയായിരുന്നു. പെട്ടെന്ന് ‘കൃത്രിമം കാണിക്കുന്ന വോട്ടർപട്ടികയാണ്. തിരഞ്ഞെടുപ്പിൽ വിശ്വാസമില്ല. ബഹിഷ്കരിക്കണം’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് കാർ ആക്രമിക്കുകയായിരുന്നു. തോർത്തുമുണ്ടിൽ കല്ലു കെട്ടി കയ്യിൽകരുതിയിരുന്നു. ഇതുകൊണ്ട് കാറിൽ ആഞ്ഞടിച്ചു.മുന്നിലെ രണ്ട് ജനൽച്ചില്ലുകളും തകർത്തു. കാറിന്റെ മുന്നിലെ ചില്ലിൽ മൂന്നിടത്തായി അടിച്ചുതകർക്കുകയും ചെയ്തു. തുടർന്ന് എഡിഎമ്മിന്റെ കാർ ആക്രമിക്കാൻ‍ തുനിയുന്നതിനിടെ ജീവനക്കാരും പൊലീസുകാരും ചേർന്ന് ഇയാളെ കീഴടക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് ബൂത്തിൽകയറി വോട്ടിങ് യന്ത്രം നശിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കലക്ടറേറ്റിനു സുരക്ഷാഭീഷണിയുണ്ടെന്നും സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കണമെന്നും രണ്ടുവർഷംമുൻപ് ഇന്റലിജൻസ് റിപ്പോർട്ടു നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *