ബിജെപിയെ തോല്‍പിക്കാന്‍ ഇടതുമുന്നണിയെ പിന്തുണച്ചെന്ന് എസ്ഡിപിഐ;  കഴക്കൂട്ടത്ത് മനസാക്ഷി വോട്ടെന്നും വെളിപ്പെടുത്തല്‍; സിപിഎം ഭീകര സംഘടനകളുടെ വോട്ടുവാങ്ങേണ്ട ഗതികേടിലെന്ന് ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തും കഴക്കൂട്ടത്തും ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് എസ്.ഡി.പി.ഐ വോട്ടുകള്‍ മറിച്ചുനല്‍കിയതായി വെളിപ്പെടുത്തല്‍. എല്‍.ഡി.എഫ് നേതൃത്വവും സ്ഥാനാര്‍ത്ഥികളും പിന്തുണയ്ക്കായി സമീപിച്ചിരുന്നുവെന്നും എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞു.

നേമത്ത് പതിനായിരത്തോളം പാര്‍ട്ടി വോട്ടുണ്ടെന്നും ഇതു ശിവന്‍കുട്ടിക്ക് നല്‍കിയെന്നുമാണ് എസ്.ഡി.പി.ഐ നേതാവിന്റെ വെളിപ്പെടുത്തല്‍. നേമത്ത് പാര്‍ട്ടിയുടെ അന്വേഷണത്തില്‍ ബിജെപി വരാതിരിക്കാന്‍ മുന്‍തൂക്കമുള്ള സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതനുസരിച്ച്‌ എല്‍.ഡി.എഫിനാണ് പിന്തുണ നല്‍കിയതെന്നും സിയാദ് കണ്ടല വ്യക്തമാക്കി.

കഴക്കൂട്ടത്ത് വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. മനസാക്ഷി വോട്ട് എന്ന നിലപാടാണ് കഴക്കൂട്ടത്ത് സ്വീകരിച്ചിരുന്നതെന്നും സിയാദ് കണ്ടല പറഞ്ഞു.തലയില്‍ മുണ്ടിട്ട് ഭീകര സംഘടനകളുടെ വോട്ടുവാങ്ങേണ്ട ഗതികേടിലാണ് സിപിഎമ്മെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഭീകരന്മാരുടെ പിന്തുണതേടാന്‍ ഒരു മടിയും മറയുമില്ലാത്ത ആളുകളാണ് ഇടതുപക്ഷത്തിനകത്തുള്ളത്. കാലാകാലങ്ങളില്‍ തലയില്‍ മുണ്ടിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിവരെ ഭീകരവാദ സംഘടനകളുടെ നേതാക്കന്മാരുമായി കോഴിക്കോട് ഒരുമിച്ചിരുന്നത് നാലുകൊല്ലം മുന്‍പല്ലേയെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.സിപിഎം വോട്ടുമറിച്ചതിന്റെ തെളിവാണ് എസ്.ഡി.പി.ഐ നേതാവിന്റെ വെളിപ്പെടുത്തലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *