കേന്ദ്രം കര്‍ശനമായി നിര്‍ദേശിച്ചിട്ടും ആര്‍ടിപിസിആറിനോട് കേരളം മുഖം തിരിക്കുന്നതായി വിമർശനം, കോവിഡ് പരിശോധനാ രീതിയില്‍ അടക്കം കേരളം വീഴ്‌ച്ച വരുത്തിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്.
ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു പകരം ആന്റിജന്‍ പരിശോധനയെ അമിതമായി ആശ്രയിക്കുന്നതാണു കേരളത്തിന്റെ പ്രധാന വീഴ്ചകളില്‍ ഒന്നായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. ഫെബ്രുവരി 10 മുതല്‍ ഏപ്രില്‍ ആറു വരെയുള്ള 8 ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്ബോള്‍ ആര്‍ടി പിസിആര്‍ പരിശോധന ഒരു ഘട്ടത്തില്‍ പോലും കേരളത്തില്‍ 53 ശതമാനം കടന്നിട്ടില്ല. കുറഞ്ഞത് 70% ആര്‍ടിപിസിആര്‍ പരിശോധന ഉറപ്പാക്കണം എന്നതായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. ഈ അവസ്ഥയിലേക്ക് കേരളം ഒരു ഘട്ടത്തിലും എത്തിയതുമില്ല.

ഫെബ്രുവരി, മാര്‍ച്ച്‌ ആദ്യവാരം വരെ ആകെ പരിശോധനയുടെ 38% വരെയേ പരമാവധി കേരളം ആര്‍ടി പിസിആര്‍ നടത്തിയിട്ടുള്ളു. മാര്‍ച്ച്‌ രണ്ടാംവാരത്തില്‍ ഇത് 53% എത്തി. പിന്നീടുള്ള ആഴ്ചകളില്‍ ഇതു താഴ്ന്നു വരുന്ന പ്രവണത തുടരുന്നു. വേഗത്തില്‍ പരിശോധന ഫലം ലഭിക്കുമെന്നതും കുറഞ്ഞ ചെലവു മതിയെന്നതുമാണു പല സംസ്ഥാന സര്‍ക്കാരുകളെയും ആന്റിജന്‍ പരിശോധനയെ മാത്രം ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്.

 ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ പുറത്തുപോകുമ്ബോള്‍ വലിയ റിസ്‌ക്ക് നിലനില്‍ക്കുന്നു. ആന്റിജന്‍ ടെസ്റ്റ് നെഗറ്റിവായതിന്റെ ബലത്തില്‍ ആള്‍ക്കൂട്ടത്തിലേക്കിറങ്ങുന്ന ഒരു വ്യക്തി വ്യാപകമായി കോവിഡ് പരത്താനിടയാക്കുമെന്നതാണു യാഥാര്‍ഥ്യം. നിയമസഭാ തിരഞ്ഞെടുപ്പു പോലെ ഇത്രയേറെ ആള്‍ക്കൂട്ടങ്ങളുണ്ടായ ഒരു സമയത്തും ആന്റിജന്‍ ടെസ്റ്റുകള്‍ക്കു പിന്നാലെ പോയ കേരളത്തിന്റെ രീതിയാണ് വിമര്‍ശനത്തിനിടയാക്കുന്നത്. ലഭ്യമായതില്‍ വച്ചേറ്റവും കൃത്യതയുള്ളതെന്നു വിശേഷിപ്പിക്കപ്പെടുന്ന (ഗോള്‍ഡ് സ്റ്റാന്‍ഡേഡ്) ആര്‍ടി പിസിആര്‍ പരിശോധന വര്‍ധിപ്പിക്കണമെന്നു നിര്‍ദേശിക്കുന്നതും ഇത് കൊണ്ട് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *