കേരളത്തിൽ കോവിഡ് തീവ്ര രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗം തീവ്രമാകുന്നവരുടെ എണ്ണം കൂടുന്നു. ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആയിരത്തില്‍ അധികം രോഗികളില്‍ 5 ശതമാനത്തിലേറെപ്പേര്‍ക്ക് തീവ്ര പരിചരണത്തിന് കൂടുതൽ സൗകര്യങ്ങള്‍ വേണമെന്നും ആശുപത്രികൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവി‍ഡ് ബാധിച്ച് കിടത്തി ചികില്‍സ വേണ്ട 1400 പേരെയെങ്കിലും പ്രതിദിനം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നുണ്ട്. ഇതില്‍ നല്ലൊരു വിഭാഗത്തിലും ന്യുമോണിയയും ജീവിതശൈലി രോഗങ്ങളും ഉണ്ടാകുന്നുണ്ട്. ഇവരില്‍ മൂന്നോ നാലോ ദിവസത്തിനുള്ളില്‍ രോഗം ഗുരുതരമാകും. ഇതോടെ തീവ്ര പരിചരണം ആവശ്യമായി വരും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികില്‍സക്കായി മാറ്റിയ 80 ഐസിയു കിടക്കകളും നിറഞ്ഞു. കൊവിഡ് വിഭാഗത്തിലെ 65 വെന്‍റിലേറ്ററിലും അതി ഗുരുതരാവസ്ഥയില്‍ രോഗികളുണ്ട്. ജനറല്‍ ആശുപത്രിയില്‍ ഐസിയു പോലുമില്ല.

സ്വകാര്യ ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം അനുദിനം കൂടുന്നു. എറണാകുളത്തും കോഴിക്കോടും സ്ഥിതി വ്യത്യസ്തമല്ല. കൂടുതല്‍ കിടക്കകള്‍ കണ്ടെത്തണമെങ്കില്‍ കൊവിഡ് ഇതര ചികില്‍സകള്‍ ഭാഗികമായോ പൂര്‍ണമായോ നിര്‍ത്തിവയ്ക്കേണ്ടി വരും. ശസ്ത്രക്രിയകൾ അടക്കം മാറ്റിവയ്ക്കേണ്ടി വരും.തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് രോഗ ബാധ തീവ്രമാകുന്നവരുടെ എണ്ണം കൂടുതൽ.

Leave a Reply

Your email address will not be published. Required fields are marked *