വാട്‌സാപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയാൽ അതിന്റെ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്ററിൽ ആരോപിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് വിധിച്ചു. അംഗങ്ങൾ പോസ്റ്റുചെയ്യുന്ന കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് അംഗീകാരം നൽകാൻ ഗ്രൂപ്പ് അഡ്മിന് കഴിയില്ലെന്ന് ജസ്റ്റിസുമാരായ സെഡ് എ. ഹഖും എം.എ. ബൊർക്കറുമടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാണിച്ചു. വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് എന്നതുകൊണ്ട് ആ ഗ്രൂപ്പിൽ വരുന്ന കാര്യങ്ങളുടെയെല്ലാം പൊതു ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ല. ഗ്രൂപ്പ് ഉണ്ടാക്കുക, അംഗങ്ങളെ ചേർക്കുകയും ഒഴിവാക്കുകയും ചെയ്യുക, അനുയോജ്യമല്ലാത്ത പോസ്റ്റുകൾ എടുത്തുകളയുക തുടങ്ങിയ പരിമിതമായ അധികാരങ്ങളേ ഗ്രൂപ്പ് അഡ്മിനുള്ളൂ. ഗ്രൂപ്പിൽ അംഗമായ ആൾക്ക് അഡ്മിനിന്റെ മുൻകൂർ അനുമതിയില്ലാതെ എന്തു പരാമർശവും നടത്താനാവും. ഗ്രൂപ്പിന്റെ പൊതു ഉദ്ദേശ്യത്തിന്റെ ഭാഗമാണെങ്കിൽമാത്രമേ അതിന്റെ പേരിൽ അഡ്മിനെതിരേ നടപടിയെടുക്കാനാവൂ -ഹൈക്കോടതി വ്യക്തമാക്കി.

ഒരു വാട്‌സാപ്പ് ഗ്രൂപ്പിൽവന്ന അശ്ലീല പരാമർശങ്ങളുടെ പേരിൽ അഡ്മിനെതിരേ ഗ്രൂപ്പ് അംഗമായ സ്ത്രീയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ വിധിപുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *