സംസ്ഥാനത്ത് ലോക്ഡൗൺ രണ്ടാം ദിനത്തിലേക്ക് കടന്ന ഇന്ന് പോലീസ് പരിശോധന കർശനമാക്കും. പോലീസ് നൽകുന്ന പാസ് ഉപയോഗിച്ചല്ലാതെ തൊഴിലാളികളെ അടക്കം ഇന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിർദ്ദേശം ഉണ്ടായിട്ടും അത് ലംഘിച്ച് പുറത്തിറങ്ങിയവരുടെ വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.ഇന്നലെ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം ഉപയോഗിച്ച് യാത്ര ചെയ്യാൻ അനുമതിയുണ്ടായിരുന്നു. ഇളവ് ലഭിച്ച തൊഴിൽ മേഖലയിലുള്ളവർ അത് തെളിയിക്കുന്ന തിരിച്ചറിയൽ രേഖ കാണിച്ചാൽ മതി. അന്തർജില്ലാ യാത്ര പരമാവധി ഒഴിവാക്കാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ അന്തർജില്ലാ യാത്ര ചെയ്യുന്നവർ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കരുതണം.
വാക്‌സിനേഷന്് പോകുന്നവർക്കും അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ തൊട്ടടുത്തുള്ള കടകളിൽ പോകുന്നവർക്കും സത്യവാങ്മൂലം മതി. ഇന്ന് മുതൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലോക്ഡൗൺ കഴിഞ്ഞിട്ടേ തിരികെ നൽകൂവെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ. ആർ ജോസ് അറിയിച്ചു. ലോക്ഡൗണിന്റെ ആദ്യ ദിവസം ചെങ്ങന്നൂർ ഡിവൈഎസ്പി ഓഫീസ് പരിധിയിൽ 85 വാഹനങ്ങളാണ് പിടിച്ചെടുത്തത്.

