അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥൻ തമിഴ്നാട് വിജിലൻസ് ഡിജിപി

ചെന്നൈ: തമിഴ്‌നാട് വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം മേധാവിയായി പ്രശസ്ത IPS ഉദ്യോഗസ്ഥന്‍ പി.കന്തസ്വാമിയെ നിയമിച്ചു. ഡിജിപി റാങ്കോടു കൂടിയാണ് മുഖ്യന്ത്രി എം.കെ.സ്റ്റാലിന്‍ കന്തസ്വാമിയെ നിയമിച്ചിരിക്കുന്നത്. 2010-ല്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്‌ ഏറ്റുമുട്ടല്‍ കേസിലെ കുറ്റാരോപണത്തില്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്ത CBI അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു കന്തസ്വാമി.  തമിഴ്‌നാട് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥാനായ കന്തസ്വാമി സിബിഐയില്‍ ഐജി ആയിരുന്നപ്പോഴാണ് തന്റെ ഡെപ്യൂട്ടി ആയിരുന്ന ഡിഐജി അമിതാഭ് ഠാക്കൂറുമൊത്ത് അമിത് ഷായെ അറസ്റ്റ് ചെയ്തത്. കേസില്‍ അമിത് ഷായെ കോടതി പിന്നീട് കുറ്റമുക്തനാക്കി.

എടപ്പാടി  പളനിസാമിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാരിലെ ചില മന്ത്രിമാരെ ലക്ഷ്യമിട്ടാണ് കന്തസ്വാമിയുടെ നിയമനമെന്നാണ് സൂചന. അധികാരം ലഭിച്ചാല്‍ എഐഡിഎംകെ ഭരണത്തിലെ അഴിമതിക്കാരായ മന്ത്രിമാരെ വെറുതെ വിടില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സ്റ്റാലിന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *