പേനയ്ക്കും സിഗരറ്റിനും  പഴം പൊരിക്കും വരെ ഹൃദയമിടിപ്പ്; കോവിഡ് രോഗികള്‍ക്ക് ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍ !

കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികളുടെ ജീവന് വരെ ഭീഷണിയായി വ്യാജ ഓക്സി മീറ്ററുകള്‍ വിപണിയില്‍. വിരലിന് പകരം പേനയോ പെന്‍സിലോ സിഗരറ്റോ എന്ത് വെച്ചാലും ഓക്സിജന്‍ തോത് കാണിക്കുന്നതാണ് വെല്ലുവിളിയാകുന്നത്. വിപണിയില്‍ ഇപ്പോള്‍ ലഭിക്കുന്ന ഭൂരിഭാഗം ഓക്സിമീറ്ററുകള്‍ക്കും കമ്പനി പേര് പോലും ഇല്ല എന്നതും വെല്ലുവിളിയാകുന്നുണ്ട്.

  1500 രൂപ വരെയാണ് പള്‍സ് ഓക്സീമീറ്ററുകള്‍ക്ക് സംസ്ഥാനത്ത് വിലയെങ്കിലും ഇപ്പോളും 1700 -1800 ഇടയിലാണ് വിൽപ്പന .ഹോൾസെയിൽ മിക്ക മെഡിക്കൽ ഷോപ്പിനും കിട്ടുന്നത് 1500 രൂപയ്ക്കാണ് എന്നാണ് ചില മെഡിക്കൽ ഷോപ്പ് ഉടമകൾ ഈവനിംഗ് കേരളയോട് പ്രതികരിച്ചത്. എന്നാല്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന പള്‍സ് ഓക്സീമീറ്ററുകളില്‍ വിരലിന് പകരം എന്ത് വെച്ചാലും ഓക്സിജന്‍ തോത് കാണിക്കുന്നതാണ് വെല്ലുവിളിയായിരിക്കുന്നത്. പേന വച്ചപ്പോള്‍ ഓക്സിജന്‍റെ അളവ് 99 ഉം ഹൃദയമിടിപ്പ് 67 ഉം ആണ് സ്ക്രീനില്‍ തെളിഞ്ഞത്. സിഗരറ്റ് വച്ചപ്പോള്‍ 82 ഹൃദയമിടിപ്പാണ് സ്ക്രീനില്‍ തെളിഞ്ഞതെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിരല്‍ വച്ചാല്‍ മാത്രം പ്രവര്‍ത്തിക്കേണ്ടിടത്താണ് പേനയ്ക്കും സിഗരറ്റിനുമെല്ലാം ഉപകരണം അളവുകള്‍ കാണിക്കുന്നത്.

കോവിഡ് രോഗികളിലെ ശരീരത്തിന്റെ ഓക്സിജന്‍ അളവ് കണ്ടെത്താനുള്ള ഉപകരണമാണ് പള്‍സ് ഓക്സി മീറ്റര്‍. ഇത് ഓണാക്കി വിരല്‍ അതിനുള്ളില്‍ വച്ചാല്‍ ശരീരത്തിലെ ഓക്സിജന്‍റെ തോതും ഹൃദയമിടിപ്പും സ്ക്രീനില്‍ തെളിയും. കോവിഡ് ബാധിതരില്‍ ഓക്സിജന്‍റെ അളവ് പെട്ടെന്ന് കുറയാനുള്ള സാധ്യതയുള്ളത് കൊണ്ട് തന്നെ ഇത് രോഗികളില്‍ ഇടക്കിടെ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *