അന്തരിച്ച നടന്‍ രാജന്‍ പി. ദേവിന്റെ മകനും യുവ നടനുമായ ഉണ്ണി രാജന്‍ പി. ദേവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പലതവണ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിരുന്നതായി പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ നിന്ന് അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട്ടെത്തിച്ച പൊലീസ് വിശദമായ ചോദ്യം ചെയ്യല്‍ നടത്തുന്നതിനിടയിലാണ് പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചത്.

ഏറ്റവും ഒടുവിലായി മെയ് പതിനൊന്നിന് പ്രിയങ്കയും തന്റെ അമ്മ ശാന്തമ്മയുമായാണ് ആദ്യം വാക്ക് തര്‍ക്കമുണ്ടായത്. താന്‍ ഇതില്‍ ഇടപെട്ടു, പ്രിയങ്കയെ മര്‍ദ്ദിച്ചു. ഈ സാഹചര്യത്തിലായിരുന്നു പ്രിയങ്ക സഹോദരനൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്ക് പോയത് എന്നും ഉണ്ണി പൊലീസിനോട് പറഞ്ഞു.

അതേസമയം സംഭവത്തില്‍ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്ബുള്ള പ്രിയങ്കയുടെ ഫോണ്‍ രേഖകള്‍ സംബന്ധിച്ചും പൊലീസ് അന്വേഷണം തുടങ്ങി. ഉണ്ണിയുടെ ഭാര്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ പ്രിയങ്കയുടെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. കുറച്ച്‌ ദിവസം മുമ്ബാണ് തിരുവനന്തപുരം വെമ്ബായം കരിക്കകം വിഷ്ണു ഭവനില്‍ ജെ പ്രിയങ്കയെ(25) വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

അങ്കമാലി വില്ലേജ് ഓഫ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കായിക അധ്യാപികയായിരുന്നു. ജീവനൊടുക്കുന്നതിന് തലേദിവസം നടനും ഭര്‍ത്താവുമായ ഉണ്ണിക്കെതിരേ പ്രിയങ്ക വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനത്തിനിരയായെന്നും ഉണ്ണി നിരന്തരം ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക പരാതി നല്‍കിയത്.

അങ്കമാലിയില്‍ ഉണ്ണിയുടെ വീട്ടിലാണ് പ്രിയങ്കയും താമസിച്ചിരുന്നത്. തിങ്കളാഴ്ച പ്രിയങ്കയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടില്‍നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് പ്രിയങ്ക സഹോദരന്‍ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. എന്നാല്‍, കഴിഞ്ഞ ദിവസം പ്രിയങ്ക വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ഇതിനിടെ, വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷം ഉണ്ണി പ്രിയങ്കയെ അസഭ്യം പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *