ഭരണപക്ഷത്തെ കടന്നാക്രമിച്ച് ഏറനാട് എംഎൽഎ പി.കെ. ബഷീർ സഭയില്‍ കത്തിക്കയറി. സമയം കഴിയാറായി എന്ന ഓർമിപ്പിച്ച സ്പീക്കർ എം.ബി.രാജേഷിനോട്, ‘അങ്ങ് പണ്ടു പാർലമെന്റിൽ എന്നെ പോലെനിന്ന് കുറച്ചു മിനിറ്റുകൾക്ക് വേണ്ടി വാദിച്ചിരുന്നു. അതോർക്കണം.അന്നത്തെ അങ്ങയുടെ സ്ഥാനത്ത് ഞാനാണ് ഇവിടെ എന്ന് മറക്കല്ലേ’ എന്നായിരുന്നു ബഷീറിന്റെ മറുപടി. ലീഗ് ഒരിക്കലും നക്കാപിച്ചാ മോഹിച്ച് എൽഡിഎഫിലേക്ക് ക്ഷണിച്ചാലും വരില്ലെന്നും യുഡിഎഫ് മുന്നണിയിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘മാസ്ക് താഴ്ത്തി വയ്ക്കല്ലേ. എന്ന് കമന്റ് വന്നപ്പോ സ്വതസിദ്ധമായ ശൈലിയിൽ തന്നെ ബഷീറിന്റെ മറുപടി: ‘മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുമ്പോൾ തന്നെ മാസ്ക് താഴ്ത്തിയാ വയ്ക്കുന്നേ.. അപ്പോഴാ..’– ഒഴുക്കൻ മട്ടിൽ അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടെ തലശേരി എംഎൽഎ എ.എൻ.ഷംസീറിനെയും ബഷീർ പരിഹസിച്ചു. ഷംസീറിനെ ഓർത്താണ് തനിക്ക് സങ്കടമെന്ന് അദ്ദേഹം പറഞ്ഞു. ഏട്ടത്തിയെ നിര്‍ത്തി അനിയത്തിയെ കെട്ടിച്ചതുപോലെയാണ് ഷംസീറിനെ ഒഴിവാക്കി അദ്ദേഹത്തെക്കാള്‍ ജൂനിയറായ വ്യക്തിയെ മന്ത്രിയാക്കിയത്. പാര്‍ട്ടി ക്ലാസുകളെടുക്കുന്ന എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഇതിനെക്കുറിച്ച് ഷംസീറിന് ഒന്ന് വിശദീകരിച്ചു കൊടുക്കണമെന്നും ബഷീർ പറഞ്ഞു.

