കാസര്‍കോട്: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന കെ. സുന്ദരയുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി നല്‍കി. മഞ്ചേശ്വരത്ത് ഇടത് സ്ഥാനാർഥിയായിരുന്ന വി.വി. രമേശന്‍ നല്‍കിയ ഹര്‍ജിയിലാണ് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെ ഉത്തരവ്.

നിയമ നടപടികളുമായി മുന്നോട്ടുപോവാമെന്ന് കോടതി വ്യക്തമാക്കി. ഐപിസി 171 ബി പ്രകാരം കേസെടുക്കാനുള്ള നടപടികള്‍ തുടരാം. തിരഞ്ഞെടുപ്പ് അട്ടിമറിക്കല്‍,കൈക്കൂലി നല്‍കല്‍ തുടങ്ങിയ കുറ്റങ്ങളിലും നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. വാറണ്ട് ഇല്ലാതെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

കെ. സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ വി.വി. രമേശന്‍ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍ ബദിയടുക്ക പോലീസ് പ്രാഥമികാന്വേഷണവും ആരംഭിച്ചിരുന്നു. എന്നാല്‍ കേസെടുക്കണമെങ്കില്‍ കോടതി അനുമതി വേണമെന്ന സാങ്കേതിക കാരണത്തെ തുടര്‍ന്നാണ് വി.വി. രമേശന്‍ കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *