ദോഹ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് ഇന്ത്യ ബംഗ്ലാദേശിനെ അടിയറവ് പറയിച്ചത്. സൂപ്പര്‍ താരം സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളുകളുടെ ബലത്തിലാണ് ഇന്ത്യ ജയിച്ചുകയറിയത്.

മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ച ഇന്ത്യ തുടക്കം മുതല്‍ ആക്രമിച്ച്‌ കളിച്ചു. ആദ്യ പകുതിയില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ബംഗ്ലാദേശ് ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു. ഇതോടെ ഗോള്‍ രഹിതമായാണ് ഇരുടീമുകളും ആദ്യ പകുതിയ്ക്ക് പിരിഞ്ഞത്. രണ്ടാം പകുതിയിലും ഇന്ത്യ ആക്രമണം തുടര്‍ന്നു. മലയാളി താരം ആഷിക് കരുണിയനെ പകരക്കാരനായി ഇറക്കിയതോടെ കളിയുടെ ഗതി മാറി.വിംഗിലൂടെ ആഷിക് കരുണിയന്‍ ആക്രമിച്ചുകൊണ്ടേയിരുന്നു. ഓടിക്കയറിയും ക്രോസുകള്‍ നല്‍കിയും കരുണിയന്‍ കളം നിറഞ്ഞതോടെ ഇന്ത്യയുടെ ആക്രമണത്തിനും മൂര്‍ച്ച കൂടി. അവസാനം 79-ാം മിനിട്ടില്‍ ഇന്ത്യ കാത്തിരുന്ന നിമിഷമെത്തി. ആഷിക് നീട്ടി നല്‍കിയ ക്രോസ് മികച്ച ഹെഡറിലൂടെ ഛേത്രി ഗോളാക്കി മാറ്റി. കളി അവസാനിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 92-ാം മിനിട്ടില്‍ സുരേഷ് സിംഗിന്റെ പാസും വലയിലാക്കി ഛേത്രി ഇന്ത്യയുടെ വിജയം ആഘോഷമാക്കി.

Leave a Reply

Your email address will not be published. Required fields are marked *