ഡല്‍ഹി: ഇന്ത്യന്‍ സെെനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ പാകിസ്ഥാന്‍ ചാരന്‍മാരെ സഹായിച്ച രണ്ടു പേര്‍ പിടിയില്‍. മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടി ബിന്‍ മുഹമ്മദ് കുട്ടി (36), തമിഴ്നാട് തിരുപ്പൂരില്‍ നിന്നുളള ​ഗൗതം ബി. വിശ്വനാഥന്‍ (27) എന്നിവരാണ് പിടിയിലായത്. സൗത്തേണ്‍ കമാന്റിലെ മിലിറ്ററി ഇന്റലിജന്‍സും ബംഗളൂരു പൊലീസിന്റെ ആന്റി ടെറര്‍ സെല്ലും ചേര്‍ന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര കോളുകള്‍ പ്രാദേശിക കോളുകളിലേക്ക് പരിവര്‍ത്തനം ചെയ്തതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 960 അനധികൃത സിം കാര്‍ഡുകളും മറ്റു സാങ്കേതിക ഉപകരണങ്ങളും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുവരും നഗരത്തിലെ ആറു പ്രദേശങ്ങളിലായി 32 ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. ബം​ഗളുരുവില്‍ ഇവര്‍ നടത്തിവന്ന താല്‍ക്കാലിക ഫോണ്‍ എക്സ്ചേഞ്ച് പോലെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന ചോദ്യം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

പാകിസ്ഥാന്‍ ചാര ഏജന്‍സിയില്‍ നിന്നും കിഴക്കന്‍ ആര്‍മി ഇന്‍സ്റ്റാളേഷനിലേക്ക് വന്ന ഒരു കോളാണ് അധനികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തുന്നതിലേക്ക് നയിച്ചത്. നിയമവിരുദ്ധ എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം സെല്ലുലാര്‍ നെറ്റ് വര്‍ക്കുകള്‍ക്ക് മാത്രമല്ല സര്‍ക്കാരിനും നഷ്ടം വരുത്തുന്നു. ഇത് ദേശസുരക്ഷയ്ക്ക് തന്നെ കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് പ്രതികള്‍ സിം ബോക്‌സുകള്‍ ഉപയോഗിച്ചിരുന്നു. പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥക്ക് ചാരന്‍മാരുമായി ബന്ധപ്പെടാനും രഹസ്യങ്ങള്‍ കൈമാറാനും ഇത്തരം സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *