വർഷങ്ങൾ നീണ്ടുനിന്ന നിയമനടപടികൾക്കൊടുവിൽ കടൽക്കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി. ഇറ്റാലിയൻ നാവികർക്കെതിരെയുളള കേസ് അവസാനിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ് പുറത്തിറക്കി. നഷ്ടപരിഹാര തുകയായ 10 കോടി രൂപ കേരള ഹൈക്കോടതിയ്ക്ക് കൈമാറാനും സുപ്രീം കോടതി ഉത്തരവിട്ടു.

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമയായ ഫ്രഡിക്ക് രണ്ട് കോടി രൂപയും നൽകും. നഷ്ടപരിഹാരം വിതരണം ചെയ്യാൻ ഒരു ജഡ്ജിയെ നിയോഗിക്കാനും സുപ്രീം കോടതി ഹൈക്കോടതിയോട് നിർദ്ദേശിച്ചു. ഒൻപത് വർഷം നീണ്ടു നിന്ന നിയമനടപടികൾക്കാണ് കേസിൽ ഇന്ന് അന്തിമ തീരുമാനമായത്.

2012 ഫെബ്രുവരി 15ന് വൈകുന്നേരം നാലര മണിക്കാണ് സെയ്ൻറ് ആൻറണി ബോട്ടിൽ മീൻ പിടിക്കാൻ പോയ ജെലസ്റ്റിൻ, അജീഷ് പിങ്ക് എന്നിവർ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിക്കുന്നത്. എൻറിക്ക ലെക്‌സി എന്ന എണ്ണ ടാങ്കർ കപ്പലിലെ സുരക്ഷ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികൾക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവച്ചത്. അടുത്ത ദിവസം കപ്പലിനെ ഇന്ത്യൻ നാവിക സേന കണ്ടെത്തി. തുടർന്ന് ഫെബ്രുവരി 19 ന് വെടിവച്ച സാൽവത്തോറെ ജെറോണിനെയും മാസിമിലാനോ ലത്തോറെയെയും പാേലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *