ബാഴ്സലോണ: ലോകപ്രശസ്ത ആന്റിവൈറസ് സോഫ്റ്റ് വെയറായ മെകാഫിയുടെ സ്ഥാപകന്‍ ജോണ്‍ മാകഫീയെ (75) ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാഴ്‌സലോണയിലെ ജയിലില്‍ മെകാഫി ജീവനോടുക്കിയതാണെന്ന് സ്പാനിഷ് അധികൃതര്‍ അറിയിച്ചു. നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മെകാഫി സ്പെയിനില്‍ അറസ്റ്റിലായത്. ഇദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറാന്‍ സ്പെയിന്‍ കോടതി വിധിച്ചിരുന്നു. വിധി വന്ന് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് അന്ത്യം. ഒൻപതുമാസമാണ് മെകാഫി ജയിലിൽ കഴിഞ്ഞത്. ഇതിന്റെ നിരാശയിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

ലോകത്ത് ആദ്യം ആന്റിവൈറസ് വില്‍പന തുടങ്ങിയത് മെകാഫിയുടെ കമ്പനിയാണ്. ഇംഗ്ലണ്ടില്‍ ജനിച്ച മെകഫി 1988ലാണ് ആന്റിവൈറസ് കമ്പനി തുടങ്ങിയത്. കമ്പനി പുറത്തിറക്കിയ മെകാഫി വൈറസ് സ്‌കാന്‍ അതിവേഗം ലോകപ്രശസ്തമായി. ഇന്നും മെകാഫി ആന്റിവൈറസ് കോടിക്കണക്കിന് കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നു. മെകാഫി കമ്പനിയെ പില്‍ക്കാലത്ത് ഇന്റല്‍ വാങ്ങി. സ്വന്തമായി ആന്റി വൈറസ് കമ്പനി സ്ഥാപിക്കുന്നതിന് മുൻപ് നാസയിൽ ഉൾപ്പെടെ മെകാഫി ജോലി ചെയ്തിരുന്നു.

എക്കാലത്തും വിവാദ നായകനായിരുന്നു ജോണ്‍ മെകാഫി. നികുതി സമ്പ്രദായം നിയമവിരുദ്ധമാണെന്നും നികുതി അടയ്ക്കില്ലെന്നും മെകാഫി പ്രഖ്യാപിച്ചിരുന്നു. നികുതി വെട്ടിപ്പ്, ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസുകള്‍ ചുമത്തപ്പെട്ടതിന് പിന്നാലെ മെകാഫി അമേരിക്കൻ അധികൃതരെ വെട്ടിച്ച് വർഷങ്ങളോളം കഴിയുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ മൂന്നിന് ബാഴ്സലോണ വിമാനത്താവളത്തിൽ വെച്ച് ബ്രിട്ടീഷ് പാസ്പോർട്ടുമായി ഇസ്താംബൂളിലേക്ക് വിമാനം കയറുന്നതിനിടെയാണ് മെകാഫി പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *