കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്ത് മൊഴിയെടുക്കും. കൊച്ചി ഓഫീസില്‍ ഇന്ന് ഹാജരാകാനാണ് നോട്ടീസ്. അര്‍ജുന്‍ നല്‍കിയ വിവരങ്ങളില്‍ ചിലത് പരിശോധിച്ചറിയാനാണ് ചോദ്യം ചെയ്യല്‍.

എല്‍എല്‍ബി ബിരുദ വിദ്യാര്‍ത്ഥിനിയായ അമല കൊല്ലം സ്വദേശിയാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ ഏപ്രില്‍ എട്ടിനാണ് ഇവര്‍ വിവാഹിതരായത്. അഴീക്കല്‍ കപ്പക്കടവില്‍ അര്‍ജുനെടുത്ത പുതിയ വീട്ടിലാണ് താമസിച്ചു വരുന്നത്. ഈ വിവാഹത്തിന് ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. വിവാഹത്തെക്കുറിച്ചും സ്വത്ത് സംബന്ധിച്ചും അര്‍ജുന്‍ നല്‍കിയ വിവരങ്ങളിലെ പൊരുത്തക്കേടിലെ സംശയം അമലയുടെ മൊഴിയെടുപ്പിലൂടെ നീക്കാനാണ് കസ്റ്റംസ് ശ്രമം.

അര്‍ജുന്‍ ആയങ്കിയുടെ വരുമാനത്തെക്കുറിച്ചാണ് സംശയങ്ങള്‍. അര്‍ജുന്‍ ആയങ്കിക്ക് കണ്ണൂരില്‍ വലിയ വീടും സമ്ബത്തുമുണ്ട്. ഇത് ഭാര്യാമാതാവ് നല്‍കിയതാണെന്ന് അര്‍ജുന്‍ വിശദീകരിക്കുന്നു. ആഡംബര ജീവിതമാണ് അര്‍ജുന്‍ നയിക്കുന്നത്. കള്ളപ്പണ ഇടപാടും ഉണ്ടെന്ന് വീട്ടിലെ തിരച്ചിലില്‍ കിട്ടിയ വിവരങ്ങളില്‍ വ്യക്തമാണ്. അര്‍ജുന്റെ ബാങ്കിടപാടുകളില്‍ ഇത്രയും തോതിലുള്ള പണമിടപാടുകളുടെ വിവരങ്ങള്‍ ഇല്ല.

മൊബൈല്‍ ഒളിപ്പിച്ചിരിക്കുന്നത് എവിടെയെന്ന് അമലക്ക് അറിയാമെന്നാണ് കസ്റ്റംസിന്റെ നിഗമനം. അര്‍ജുന്റെ കണ്ണൂരിലെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി നാളെ അവസാനിക്കും. മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി ഇന്ന് കഴിയും. സ്വര്‍ണ്ണക്കടത്തിന്റെ ബുദ്ധികേന്ദ്രം അര്‍ജുനാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അര്‍ജുനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചെന്നും കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *