തൊടുപുഴ: ഇടുക്കിയിൽ കൊല്ലപ്പെട്ട ആറുവയസ്സുകാരിയെ മൂന്നു വര്‍ഷമായി പീഡിപ്പിച്ചിരുന്നു എന്ന് പ്രതി അര്‍ജുന്‍. കുട്ടിയുടെ വീട്ടില്‍ എപ്പോഴും കടന്നു ചെല്ലുന്നതിനുളള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കള്‍ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു ചൂഷണം. കഴിഞ്ഞ മാസം 30ന് അർജുൻ വീട്ടിൽ എത്തി ഉപദ്രവിക്കുന്നതിനിടെ പെൺകുട്ടി കരഞ്ഞതോടെയാണ് കൊലപാതകത്തിലേക്ക് കാര്യങ്ങൽ നയിച്ചത്.

കുട്ടി കരഞ്ഞതോടെ ഇയാൾ പെൺകുട്ടിയുടെ വായപൊത്തി. ഇതിനിടെ പെൺകുട്ടി ബോധരഹിതയായി വീണു. അനക്കമറ്റു കിടന്ന കുട്ടി മരിച്ചു എന്ന് കരുതിയ ഇയാൾ മുറിക്കുള്ളിലെ കയറിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് മുറിയുടെ വാതിൽ അകത്തുനിന്നും അടച്ചശേഷം ജനൽവഴി പുറത്തിറങ്ങി. കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കുരുങ്ങി മരിച്ചു എന്നു വരുത്തിതീർക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. കുട്ടിയുടെ മരണം വിവരം പുറത്തു വന്നതോടെ ഇയാൾ പൊട്ടിക്കരയുകയും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അര്‍ജുന്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടി നിരന്തരം ലൈംഗികമായി ചൂഷണത്തിന് വിധേയയായിട്ടുണ്ട് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വണ്ടിപ്പെരിയാർ സ്വദേശികളുടെ മകളാണ് ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരി.

വീടിനുള്ളില്‍ വാഴക്കുല കെട്ടി ഇട്ടിരുന്ന കയറില്‍ പിടിച്ചുകളിച്ചു കൊണ്ട് ഇരിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാള്‍ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു പൊലീസ് ആദ്യം കരുതിയിരുന്നത്. എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. സഹോദരന്‍ കവിനും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് മൊഴി നല്‍കിയതാണ് കേസില്‍ നിര്‍ണായകമായത്.

Leave a Reply

Your email address will not be published. Required fields are marked *