പാലക്കാട്: പട്ടാമ്പിയിൽ മയക്കുമരുന്ന് നൽകി പെൺക്കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തൽ. തന്നെ ലഹരിക്കടിമയാക്കി പീഡിപ്പിച്ച സംഘം കൂടുതൽ പെൺകുട്ടികളെ സമാന രീതിയിൽ പീഡിപ്പിച്ചതായാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. വലിയ സംഘം ഇതിന്‍റെ പിന്നിലുണ്ടെന്നും പെൺകുട്ടി പറയുന്നു.

പട്ടാമ്പി കറുകപുത്തൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്നിന് അടിമയാക്കി പീഡനത്തിനിരയാക്കിയ സംഭവത്തിന് പിന്നില്‍ വലിയ ലഹരിമരുന്ന് റാക്കറ്റുണ്ടെന്ന സംശയമാണ് ഇതോടെ ഉയരുന്നത്. തന്‍റെ സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികള്‍ ലഹരി റാക്കറ്റില്‍ കുരുങ്ങിയിട്ടുണ്ടെന്നും സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ പെണ്‍കുട്ടികളെ വലയില്‍ വീ‍ഴ്ത്തുന്നതെന്നും പെൺകുട്ടി പറയുന്നു.വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ ചൂഷണം ചെയ്താണ് പട്ടാമ്പിയിലെ പെൺകുട്ടിയെ ലഹരിമരുന്നിന് അടിമയാക്കിയത്. ആദ്യം ലഹരിമരുന്ന് നല്‍കിയെങ്കിലും ഉപയോഗിച്ചില്ലെന്നും നഗ്നചിത്രങ്ങളും വീഡിയോയും കൈയ്യിലുണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പെൺകുട്ടി പറയുന്നു. പഠിക്കുന്ന സ്കൂളിലെത്തി ഭീഷണി തുടര്‍ന്നതോടെ പഠനം നിര്‍ത്തേണ്ടി വന്നതായും സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് മയക്കുമരുന്ന് ഉപയോഗിച്ച് തുടങ്ങിയതെന്നും കുട്ടി പറയുന്നു.

കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ തന്നേയും അമ്മയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ ഒന്നും തുറന്നു പറയാതിരുന്നത്. തുടര്‍ച്ചയായ ലഹരി ഉപയോഗം മൂലം മാനസിക നില തകരാറിലായിരുന്ന പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. പ്രശ്നങ്ങളെല്ലാം അവസാനിച്ചാല്‍ പാതി വ‍ഴിയില്‍ നിര്‍ത്തിയ പഠനം തുടരണമെന്ന് ആഗ്രഹമുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. കൈയ്യില്‍ മുറിവുണ്ടാക്കിയതുള്‍പ്പെടെ ലഹരി മരുന്ന് ഉപയോഗിക്കുന്നതിന്‍റെ  ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില് നിന്ന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *