മുസ്ലീം സ്ത്രീകളെ വിൽക്കാനുണ്ടെന്ന പരസ്യത്തിലൂടെ വിവാദമായ സുള്ളി ഡീൽസ് ആപ്പിനെതിരെ നടപടിയെടുത്ത് പൊലീസ്. സ്ത്രീകൾക്കെതിരായ അതിക്രമത്തിന് ഐപിസി 354 എ വകുപ്പ് പ്രകാരമാണ് സുള്ളി ഡീൽസിനെതിരെ പൊലീസ് കേസെടുത്തത്. പൊലീസ് കേസെടുക്കുകയും എതിർപ്പ് ശക്തമാകുകയും ചെയ്തതോടെ ജനപ്രിയ ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോമായ ഗിറ്റ്ഹബ് വിവാദ ആപ്പ് നീക്കം ചെയ്തു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്, ഇന്ത്യയിലെ ഡസൻ കണക്കിന് മുസ്ലീം സ്ത്രീകളെ ഓൺലൈനിൽ വിൽപ്പനയ്ക്ക് വെച്ചതായുള്ള സുള്ളി ഡീൽസ് ആപ്പ് പരസ്യം പ്രത്യക്ഷപ്പെടുന്നത്. ഒരു സുഹൃത്ത് അയച്ചുതന്ന ചിത്രങ്ങൾ സഹിതം വനിതാ പൈലറ്റ് ഹനഖാൻ ബിബിസിയോട് വെളിപ്പെടുത്തി. ഹനാഖാൻ പങ്കുവെച്ച ലിങ്കുകൾ “സുള്ളി ഡീൽസ്” എന്ന ആപ്ലിക്കേഷനിലേക്കും വെബ്‌സൈറ്റിലേക്കും ഉള്ളതായിരുന്നു. അതിൽ സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് പ്രൊഫൈലുകൾ സൃഷ്ടിക്കപ്പെട്ടതായും “ഇന്നത്തെ ഡീൽസ്” എന്ന വിശേഷണത്തോടെ പ്രദർശിപ്പിച്ചിരിക്കുന്നതായും വ്യക്തമായി. അപ്ലിക്കേഷന്റെ ലാൻഡിംഗ് പേജിൽ ഒരു അജ്ഞാത സ്ത്രീയുടെ ഫോട്ടോ ഉണ്ടായിരുന്നു. അടുത്ത രണ്ട് പേജുകളിൽ മിസ് ഖാൻ അവളുടെ സുഹൃത്തുക്കളുടെ ഫോട്ടോകൾ കണ്ടു. അതിനുശേഷമുള്ള പേജിൽ സ്വന്തം ഫോട്ടോ കണ്ട് ഹനാ ഖാൻ ഞെട്ടി പോയി. “ഞാൻ 83 പേരുടെ ചിത്രങ്ങൾ ആപ്പിൽ കണ്ടു. കൂടുതൽ പേരുണ്ടാകാം,” അവർ ബിബിസിയോട് പറഞ്ഞു. “അവർ ട്വിറ്ററിൽ നിന്ന് എന്റെ ഫോട്ടോ എടുത്തു, അതിന് എന്റെ ഉപയോക്തൃനാമമുണ്ടായിരുന്നു. ഈ ആപ്ലിക്കേഷൻ 20 ദിവസമായി പ്രവർത്തിക്കുന്നു, എനിക്ക് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു”- ഹനാ ഖാൻ പറഞ്ഞു.

മുസ്ലീം സ്ത്രീകൾക്കെതിരെ ചില തീവ്രഹൈന്ദവ സംഘടനകൾ ഉപയോഗിക്കുന്ന “സുള്ളി” – അപമാനകരമായ പദപ്രയോഗം ഉപയോഗിച്ചാണ് ഈ ആപ്പിന് പേരിട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മുസ്ലീം സ്ത്രീകളെ ലേലത്തിൽ വാങ്ങാമെന്ന വിശേഷണത്തോടെയാണ് ആപ്പ് പുറത്തിറക്കിയിട്ടുള്ളത്. എന്നാൽ ഇതുവരെയും അതിൽ ലേലം നടന്നിട്ടില്ലെന്നും, ഈ ആപ്പ് മുസ്ലീം സ്ത്രീകലെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെ പുറത്തിറക്കിയതാണെന്നും ഹനാ ഖാൻ പറയുന്നു.

മതം കാരണമാണ് തന്നെ ലക്ഷ്യമിട്ടതെന്ന് ഹന ഖാൻ പറഞ്ഞു. “ഞാൻ ഒരു മുസ്ലീം സ്ത്രീയാണ്, ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നു. അവർ ഞങ്ങളെ നിശബ്ദരാക്കാൻ ആഗ്രഹിക്കുന്നു.”- ഹനാ ഖാൻ പറഞ്ഞു.

അതേസമയം സുള്ളി ഡീൽസ് ആപ്പിനെതിരായ പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരം വെബ് പ്ലാറ്റ്ഫോമുകളും ആപ്പുകളും നീക്കം ചെയ്തതായി ഗിറ്റ്ഹബ് വ്യക്തമാക്കുന്നു. “അത്തരം പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ അന്വേഷിച്ചതിനെത്തുടർന്ന് ഞങ്ങൾ ഉപയോക്തൃ അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവച്ചു, ഇതെല്ലാം ഞങ്ങളുടെ നയങ്ങളെ ലംഘിക്കുന്നതാണ്,” കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ സുള്ളി ഡീൽസ് ആപ്ലിക്കേഷനിൽ എടുത്തു കാണിച്ചവരെല്ലാം മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, കലാകാരന്മാർ അല്ലെങ്കിൽ ഗവേഷകർ എന്നിവരുൾപ്പെടെയുള്ള മുസ്‌ലിംകളായിരുന്നു. സുള്ളി ഡീൽസിൽ പ്രത്യക്ഷപ്പെട്ടതോടെ ചിലർ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഒഴിവാക്കി. “ഒരാൾ എത്ര ശക്തനാണെങ്കിലും ചിത്രവും മറ്റ് വ്യക്തിഗത വിവരങ്ങളും പരസ്യമാക്കിയാൽ അത് ആയാളെ ഭയപ്പെടുത്തുന്നു, ഇത് അവരെ അസ്വസ്ഥമാക്കുന്നു,” മറ്റൊരു സ്ത്രീ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *