പഴനിയിൽ ക്രൂര ബലാത്സംഗത്തിനിരയായെന്ന സ്ത്രീ പരാതിയിൽ കഴമ്പില്ലെന്ന് റിപ്പോർട്ടുകൾ. ഭർത്താവിനെയും നാലു മക്കളെയും ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം താമസിക്കുകയായിരുന്നു പരാതിക്കാരിയായ സ്ത്രീ. പരാതിക്കാരിയും കൂടെയുണ്ടായിരുന്ന ആളും അമ്മയും മകനുമെന്ന പേരിലാണ് മുറിയെടുത്തതെന്ന് പഴനിയിലെ ലോഡ്ജുടമ വെളിപ്പെടുത്തുന്നു. കഴിഞ്ഞ മാസം 19-നാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. അന്ന് രാത്രി ഇരുവരും മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നതായും ലോഡ്ജ് ഉടമ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
പിറ്റേദിവസം ലോഡ്ജിൽ നിന്നും പുറത്തുപോയ രണ്ടുപേരും അഞ്ച് ദിവസത്തിന് ശേഷം ആധാർ കാർഡ് വാങ്ങാനായി തിരികെവന്നെന്നും ലോഡ്ജ് ഉടമ പറയുന്നു. ഭക്ഷണം കഴിക്കാൻ പണമില്ലെന്ന് പറഞ്ഞപ്പോൾ ഇരുവർക്കും അമ്പത് രൂപ വീതം നൽകിയെന്നും അന്ന് സ്ത്രീയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും ലോഡ്ജുടമ പറഞ്ഞു. ഈ സംഭവങ്ങൾ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് തലശ്ശേരിയിലെ പൊലീസുകാരനാണെന്ന് പറഞ്ഞ് ഫോൺകോൾ വന്നതെന്നും ലോഡ്ജുടമ കൂട്ടിച്ചേർത്തു.
