കൊവിഡ് പ്രതിസന്ധി വന്നതോടെ ഒടിടി റിലീസുകളുടെ കാലമാണ് മലയാള സിനിമയില്‍. ഫഹദ് ഫാസില്‍ നായകനായ മൂന്ന് ചിത്രങ്ങളാണ് തുടരെ ഒടിടിയില്‍ റിലീസ് ചെയ്തത്. ഏറ്റവും ഒടുവില്‍ എത്തിയ ഫഹദ് ഫാസില്‍- മഹേഷ് നാരായണന്‍ ചിത്രം മാലിക് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു ഇത്. തിയറ്ററില്‍ റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ആദ്യ തീരുമാനം. എന്നാല്‍ കൊവിഡ് പ്രതിസന്ധി നീണ്ടുപോകുന്നതോടെ നിര്‍മ്മാതാവായ ആന്റോ ജോസഫ് ഒടിടി റിലീസിന് നിര്‍ബന്ധിതനായി.27 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചത്. ആമസോണ്‍ പ്രൈമില്‍ സിനിമ കൊടുത്താല്‍ നിര്‍മ്മാതാക്കള്‍ക്ക് ലാഭമോ, നഷ്ടമോ എന്നാണ് പ്രേക്ഷകര്‍ കണക്ക് കൂട്ടുന്നത്. തിയറ്ററില്‍ നിന്നും ലഭിച്ചിരുന്ന വരുമാനം ഓണ്‍ലൈന്‍ റിലീസുകളിലൂടെ നേടാന്‍ കഴിയുമോ എന്നതാണ് പ്രധാന ചോദ്യവും. മാലിക്കിന് ആമസോണ്‍ പ്രൈമില്‍ നിന്നും എത്ര രൂപ ലഭിച്ചു എന്ന് സംവിധായകനായ മഹേഷ് നാരായണന്‍ തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.‌ഒന്നരവര്‍ഷത്തോളം ഈ സിനിമ കാത്തുവച്ചു. തിയറ്ററില്‍ എന്നു റിലീസ് ചെയ്യാന്‍ പറ്റുമെന്ന് ഇപ്പോഴും പറയാനാകുന്നില്ല. പണം മുടക്കിയ നിര്‍മാതാവിനെ സുരക്ഷിതനാക്കേണ്ടത് എന്റെ കൂടി ബാധ്യതയാണ്. അദ്ദേഹത്തിന് ഒടിടി വില്‍പ്പനയിലൂടെ 22 കോടി രൂപ കിട്ടും. മറ്റ് വില്‍പ്പനകള്‍ കൂടി നടുക്കുമ്ബോള്‍ സിനിമ ലാഭകരമാകുമെന്നുമാണ് മഹേഷ് പറഞ്ഞത്. നിലവില്‍ മാലിക്കിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റിരിക്കുന്നത് ഏഷ്യാനെറ്റിനാണ്.ടേക്ക് ഓഫിന് ശേഷം സംവിധായകന്‍ മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് മാലിക്.

Leave a Reply

Your email address will not be published. Required fields are marked *