പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദമായതിന് പിന്നാലെ മാധ്യമ വാര്‍ത്തകള്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന വാദവുമായി ഇസ്രയേല്‍ സൈബര്‍ ടെക്നോളജി ഗ്രൂപ്പായ എന്‍എസ്ഒ. തങ്ങളുടെ ഉപഭോക്താക്കള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്ന പട്ടികയിലുള്ളവരില്‍ പലരും തങ്ങളുടെ ഉപഭോക്താക്കളല്ലെന്നാണ് എന്‍എസ് ഒ എഎന്‍ഐയോട് പ്രതികരിച്ചത്.

ഒരു തെളിവും അവശേഷിപ്പിക്കാതെ സ്മാര്‍ട് ഫോണിനകത്ത് സമര്‍ത്ഥമായി നുഴഞ്ഞ് കയറി വിവരങ്ങളെല്ലാം ചോര്‍ത്തി സ്വയം മരണം വരിക്കുന്ന ചാവേറാണ് 2019 ല്‍ ഏറെ കൊളിളക്കം സൃഷ്ടിച്ച പെഗാസസ്.അതിസുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന ഐഫോണിനെ ലക്ഷ്യമിട്ട് നിര്‍മിച്ച പെഗാസസ് ആദ്യമായി വാര്‍ത്തയില്‍ ഇടം നേടുന്നത് 2016 ലാണ്. അന്ന് ചില മനുഷ്യാവകാശപ്രവര്‍ത്തകര്‍ തങ്ങളുടെ സ്മാര്‍ട്‌ഫോണുകളെ പെഗാസസ് ബാധിച്ചുവെന്ന് ആരോപിച്ചിരുന്നു. ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ഫോണിലേക്ക് ഇമെയില്‍ വഴിയോ എസ്‌എംഎസ് വഴിയോ വാട്‌സാപ് വഴിയോ പ്രോഗ്രാം കോഡുകള്‍ കടത്തിവിട്ട് പൂര്‍ണമായി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിവുള്ള മാല്‍വെയറാണ് പെഗാസസ്. മിസ്ഡ്‌കോള്‍ വഴി പോലും മറ്റൊരു ഫോണിനെ ആക്രമിക്കാന്‍ പെഗാസസിന് സാധിക്കും. കോള്‍ ലിസ്റ്റില്‍ നിന്നു പോലും പെഗാസസ് എത്തിയ കോള്‍ മായ്ചുകളയും. കോള്‍ എടുക്കണമെന്ന് നിര്‍ബന്ധമില്ല അതിന് കടന്നുകയറാന്‍ എന്നതും ശ്രദ്ധേയം.

പെഗാസസിന് ഡാറ്റ കടത്താന്‍ വാട്‌സ്ആപ്പിന്റെ ആവശ്യമില്ല എന്നതാണ് വസ്തുത. ഇമെയില്‍ വഴിയും എസ്എംഎസ് ലിങ്ക് വഴിയും പെഗാസസ് സ്മാര്‍ട്ഫോണില്‍ കടത്തിവിടാം. ഇന്റര്‍നെറ്റുമായി ആ ഫോണ്‍ ബന്ധിച്ചിരുന്നാല്‍ മാത്രം മതി. പെഗാസസ് സ്മാര്‍ട്‌ഫോണില്‍ ചാരപ്പണി നടത്തുമ്പോേള്‍ ഫോണ്‍ സ്ലോ ആകുകയോ എന്തെങ്കിലും മാറ്റം സംഭവിക്കുന്നതായി നമുക്ക് തോന്നുകയേ ഇല്ല. ചാരപ്പണി കഴിഞ്ഞാല്‍ പെഗാസസ് തനിയെ അപ്രത്യക്ഷമാകും. ഫോണിന്റെ ചരിത്ര രേഖകളില്‍ ഒരു തെളിവും അവശേഷിപ്പിക്കില്ല. അതുകൊണ്ടുതന്നെ സമര്‍ഥനായ ചാവേറാണ് പെഗാസസ്.

Leave a Reply

Your email address will not be published. Required fields are marked *