കണ്ണൂർ: കൊട്ടിയൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടി തന്നെ പീഡിപ്പിച്ച ഫാദർ റോബിൻ വടക്കാഞ്ചേരിയെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചതോടെ ഇത് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. ഒരു വൈദികൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു ഈ വൈദികൻ. ഇതിനായി പള്ളിമേടയും പരിസരവുമാണ് ഇയാൾ ഉപയോ​ഗിച്ചത്. ​ഗർഭിണിയായപ്പോൾ ആരുമറിയാതെ കുഞ്ഞിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും കുഞ്ഞിന്റെ പിതൃത്വം പെൺകുട്ടിയുടെ പിതാവിന് മേൽ അടിച്ചേൽപ്പിക്കാനും ഇയാൾ ശ്രമം നടത്തി. പെൺകുട്ടിയുടെ സ്വന്തം അച്ഛന്റെ തലയിൽ കുഞ്ഞിന്റെ പിതൃത്വം കെട്ടിയേൽപ്പിക്കാനുള്ള തന്ത്രങ്ങളാണ് ഫാ. റോബിൻ പയറ്റിയിരുന്നത്. ഇതിനായി പെൺകുട്ടിയുടെ പിതാവിന് റോബിൻ പണം വാഗ്ദാനം ചെയ്യുകയുണ്ടായി.

കൊട്ടിയൂര്‍ പീഡന കേസില്‍ റോബിന്‍ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വര്‍ഷത്തെ കഠിനതടവ് ആണ് തലശേരി പോക്‌സോ കോടതി വിധിച്ചത്. എന്നാല്‍ മൂന്നുശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതി. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

കൂടുതൽ വാർത്തകൾക്ക് ഈവനിംഗ് കേരള ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

സമൂഹത്തിൽ സമ്മതനായിരുന്ന ഫാ.റോബിന്റെ യഥാർത്ഥ മുഖം പുറത്ത് വന്നതോടെ വിശ്വാസ സമൂഹത്തിന് അനുഭവിക്കേണ്ടി വന്ന വേദന ചില്ലറയല്ല. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ചതിനെ തുടർന്നാണ് നടന്ന സംഭവങ്ങൾ പുറത്ത് വരുന്നത്. തന്റെ പിതാവാണ് തന്നെ ചതിച്ചതെന്നാണ് കുട്ടി ചൈൽഡ് ലൈൻ പ്രവർത്തകരോട് ആദ്യം പറഞ്ഞിരുന്നത്. അന്ന് ഒന്നും അറിയാത്ത പോലെയായിരുന്നു റോബിന്റെ പെരുമാറ്റം. ആർക്കും സംശയം തോന്നിയുമില്ല. എന്നാൽ കുട്ടിയുടെ മൊഴിയിൽ സംശയം തോന്നിയ ചൈൽഡ് ലൈൻ പ്രവർത്തകർ സംഭവം പൊലീസിലറിയിക്കുകയും പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് നടന്ന സംഭവം പുറത്ത് വന്നത്. റോബിന്റെ പേര് പുറത്ത് വന്നപ്പോൾ ധ്യാനത്തിനെന്നും പറഞ്ഞ് ഇയാൾ മുങ്ങാനും ശ്രമിച്ചിരുന്നു.

കേസിൽ ഡിഎൻഎ ഫലം പുറത്ത് വന്നതാണ് കേസിൽ വഴിത്തിരിവായത്. കുഞ്ഞിന്റെ പിതാവ് റോബിനാണെന്ന് തിരുവനന്തപുരത്തെ ഫോറൻസിക്ക് ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു. പെൺകുട്ടി പ്രസവിച്ച ശേഷം കുഞ്ഞിനെ തൊക്കിലങ്ങാടി ആശുപത്രിയിലേക്ക് മാറ്റിയെന്ന ആരോപണ തുടർന്നാണ് ഡിഎൻഎ പരിശോധന നടത്തിയത്. പ്രതിയെ രക്ഷിക്കാൻ വൈത്തിരി അനാഥാലയത്തിൽനിന്ന് കുഞ്ഞിനെ മാറ്റിയെന്ന അഭ്യൂഹങ്ങൾക്കും ഡിഎൻഎ പരിശോധനാഫലം വന്നതോടെ അന്ത്യമായി. പീഡനത്തിനിരയായ പെൺകുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിൽ പ്രസവിച്ചയുടൻ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇൻഫന്റ് മേരി ഫോണ്ട്ലിങ് ഹോമിലാണെന്ന് കണ്ടെത്തിയ പൊലീസ് അവിടെയെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *