ട്രാഫിക് ഉദ്യോഗസ്ഥർ നോക്കി നിൽക്കേ നടുറോഡിൽ ടാക്സി ഡ്രൈവറെ മർദ്ദിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. യുവതിക്കെതിരെ സമൂഹമാധ്യമങ്ങൾ വിമർശനം ശക്തമായതോടെ ഡ്രൈവറുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലഖ്നൗവിനെ കൃഷ്ണനഗറിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. വാഹനത്തിരക്കേറിയ റോഡിലെ സീബ്രാ ലൈനിലൂടെ തിരക്ക് അവഗണിച്ച് യുവതി റോഡ് മുറിച്ചു കടക്കുന്നതോടെയാണ് പ്രശ്നത്തിന് തുടക്കമായത്. അശ്രദ്ധയോടെ റോഡ് മുറിച്ച് കടക്കുന്ന യുവതിക്ക് മുൻപിൽ മറ്റ് വാഹനങ്ങളും യുവാവ് ഓടിച്ചിരുന്ന കാറും നിർത്തി. ഇതോടെ കാർ ഡ്രൈവറെ ബലമായി പുറത്തേക്ക് വലിച്ചിറക്കി ഇവർ മർദ്ദിക്കുകയുമായിരുന്നു. വാഹനമിടിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ആളുകൾ നോക്കി നിൽക്കെ ടാക്സി ഡ്രൈവറെ ഇവർ മർദ്ദിച്ചത്.

സ്ത്രീയുടെ നേർക്ക് വാഹനമോടിച്ച് കയറ്റുമല്ലേ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. യുവാവിൻ്റെ മുഖത്ത് തുടർച്ചയായി അടിച്ച യുവതി അയാളുടെ കൈവശമുണ്ടായിരുന്ന ഫോൺ നിലത്തെറിഞ്ഞ് തകർക്കുകയും ചെയ്തു. താൻ നിസഹായനാണെന്നും പോലീസിനെ വിവരമറിയിക്കാൻ യുവാവ് സമീപത്തുണ്ടായിരുന്ന യാത്രക്കാരോട് അഭ്യർഥിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. താൻ പാവപ്പെട്ടവനാണെന്നും യുവതി നിലത്തെറിഞ്ഞ് നശിപ്പിച്ചത് മുതലാളിയുടെ 5,000 രൂപ വിലമതിക്കുന്ന ഫോണാണതെന്നും അതിന്റെ പണം ആര് നല്‍കുമെന്നുംയുവാവ് ചൊദിക്കുന്നുണ്ട്. ഇതിനിടെ യുവാവിനെ തല്ലരുതെന്നും റോഡിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട് എത്തിയ മറ്റൊരാളുടെ ഷർട്ടിൽ യുവതി കുത്തിപ്പിടിക്കുകയും ഇയാളെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. മിനിറ്റുകൾ നീണ്ട തർക്കത്തിനിടെ പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അവഗണിച്ചായിരുന്നു യുവതിയുടെ പെരുമാറ്റം. യുവതിയുടെ മോശം പ്രവർത്തി വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. യുവതിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *