കേരളത്തിലെ എ,ബി,സി,ഡി നിയന്ത്രണം ഫലംകണ്ടില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ പകുതിയും കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗവ്യാപന സാഹചര്യത്തില്‍ കേരളത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ആര്‍ടി-പിസിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. ജനങ്ങള്‍ ജാഗ്രത തുടരണം. ദിനംപ്രതി 30,000ത്തിന് മുകളില്‍ കേസുകളാണ് ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നത്. 44 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. രോഗവ്യാപനം കൂടുതലുള്ള 18 ജില്ലകളില്‍ 10 ജില്ലകളും കേരളത്തിലാണ്. സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് രോഗവ്യാപനത്തിന് വഴിവെക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കേരളത്തില്‍ എ,ബി,സി,ഡി എന്നീ കാറ്റഗറികളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുകൊണ്ട് കാര്യമായ ഗുണം ലഭിക്കുന്നില്ല. രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിച്ചാല്‍ പോര. രോഗവ്യാപനം കൂടുതലായ ക്ലസ്റ്ററുകളില്‍ കൂടുതല്‍ പരിശോധന നടത്തണം. ഗാര്‍ഹിക നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതില്‍ വന്ന വീഴ്ചയാണ് രോഗവ്യാപനത്തിന് കാരണമായത്. കോവിഡ് രോഗികളുമായി സമ്പര്‍ക്കമുള്ളവരെ കണ്ടെത്തുന്നതിലും വീഴ്ചയുണ്ടായി. ഹോം ഐസൊലേഷന്‍ കൂടുതല്‍ ഗൗരവമായി കാണണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.  മലപ്പുറം ജില്ലയില്‍ ടിപിആര്‍ 17 ശതമാനത്തിന് മുകളിലാണ്. നിലവില്‍ ജില്ലയിലെ പരിശോധനകളുടെ 80 ശതമാനവും ആന്റിജന്‍ പരിശോധനകളാണ്. 20 ശതമാനം മാത്രമാണ് ആര്‍ടിപിസിആര്‍ പരിശോധന. അതിനാല്‍ സംസ്ഥാനത്തുടനീളം ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. സംസ്ഥാനം സന്ദര്‍ശിച്ച ആറംഗ വിദഗ്ധ സംഘം പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രനിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *