‘നെഞ്ചത്തൂടെ കയറ്റു..സാറേ…അതാ നല്ലത്..ആത്മഹത്യയുടെ വക്കിലാ ഞങ്ങള്‍; ഇത് സാധാരണക്കാരുടെ പ്രശ്‌നമാ സാറേ: വൈത്തിരിയില്‍ ചായക്കടക്കാരന് പിഴ ചുമത്താനുളള സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞപ്പോള്‍ (വീഡിയോ )

വൈത്തിരി: പകര്‍ച്ച വ്യാധി നിയമം പൊലീസ് രാജ് ആകുന്നുവെന്ന പരാതികള്‍ ഏറുകയാണ്. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ ചില നടപടികളും വിവാദമാകുന്നു. ഓരോദിവസവും ആയിരക്കണക്കിനു സാധാരണക്കാരായ ആളുകളുടെ പേരിലാണ് ക്വാട്ട തികയ്ക്കാനായി പൊലീസ് കേസും പിഴയും ചുമത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, സമ്ബന്നരായ ആളുകള്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നും പാവങ്ങള്‍ക്ക് മേലേയാണ് കുതിര കയറുന്നതെന്നും ഉള്ള പരാതികള്‍ കുറവല്ല. വയനാട് വൈത്തിരിയില്‍ ചായക്കടക്കാരന് പിഴ ചുമത്താനുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ ശ്രമം തടഞ്ഞതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

ചായ കൊടുത്തതിന് സെക്ടറല്‍ മജിസ്‌ട്രേറ്റ് പിഴ ചുമത്തിയതോടെ ചായക്കടക്കാരന്‍ ഷമീറിന് രോഷം അണപൊട്ടി. തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നും, പിഴ അടയ്ക്കാന്‍ നിവൃത്തിയില്ലെന്നും ഷമീര്‍ പറഞ്ഞു. തുടര്‍ന്ന് വാഹനത്തിന് മുന്നില്‍ കയറി കിടന്ന് നെഞ്ചത്തൂടെ കയറ്റൂ സാറേ എന്ന് വികാരഭരിതനായി പറഞ്ഞു. അന്യായമായ പിഴയ്‌ക്കെതിരെയുള്ള പ്രതിഷേധം ഷമീറിന്റെ പ്രതിഷേധത്തില്‍ നാട്ടുകാരും പങ്കുചേര്‍ന്നു .ഒടുവില്‍ വാണിങ് ആണ് എന്ന് സെക്ടറൽ മജിസ്‌ട്രേറ്റ് വ്യക്തമാക്കിയതോടെ ജനക്കൂട്ടം പിന്മാറുകയായിരുന്നു .

നേരത്തെ കോട്ടും സ്യൂട്ടും ധരിച്ച്‌ ആഡംബര കാറില്‍ വന്നിറങ്ങിയ വി ഐ പിക്ക് മാസ്‌കില്ലാതിരുന്നിട്ടും പിഴയീടാക്കാത്തതിനെ ചോദ്യം ചെയ്ത യുവാവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *