ന്യൂഡല്‍ഹി: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ കൈപിടിക്കാനൊരുങ്ങുകയാണ് ആംആദ്മി പാര്‍ട്ടി. ഇരുപാര്‍ട്ടികളും സഖ്യം സംബന്ധിച്ച ചര്‍ച്ച അണിയറയില്‍ തുടങ്ങിയെന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മെയ് 24 ന് സഖ്യസാധ്യതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതായും കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും അജയ് മാക്കനുമാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

നിലവില്‍ നടന്ന പ്രാഥമിക ചര്‍ച്ചയില്‍ എഎപിക്ക് അഞ്ച് സീറ്റും കോണ്‍ഗ്രസിന് രണ്ട് സീറ്റും എന്ന രീതിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാമെന്ന നിര്‍ദേശമാണ് എഎപി മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് വിവരമെന്നും എഎന്‍ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മുന്ന് സീറ്റെങ്കിലും വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും വാര്‍ത്തയുണ്ട്.

ന്യൂഡല്‍ഹി, ചാന്ദിനി ചൗക്ക്, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ശര്‍മിഷ്ഠ മുഖര്‍ജി, അജയ്മാക്കന്‍, രാജ്കുമാര്‍ ചൗഹാന്‍ എന്നിവര്‍ക്കുള്ളതാണ് ഈ സീറ്റുകളെന്നാണ് വിവരം. അതേസമയം രണ്ട് സീറ്റിലധികം നല്‍കാനാവില്ലെന്ന നിലപാടിലാണ് എഎപിയെന്നും സീറ്റുസംബന്ധിച്ച തര്‍ക്കത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *