കണ്ണൂർ∙ ഇ–ബുൾ ജെറ്റ് വ്ലോഗർ സഹോദരങ്ങളായ കിളിയന്തറ വിളമന നെച്ചിയാട്ട് എബിൻ വർഗീസിനും ലിബിനുമെതിരെ മോട്ടർ വാഹന വകുപ്പ് ചുമത്തിയത് 9 നിയമലംഘനങ്ങള്‍. വാൻ ലൈഫ് ചിത്രീകരിക്കുന്ന യുട്യൂബ് ചാനലായ ഇ–ബുൾ ജെറ്റിന്റെ വാനായ ‘നെപ്പോളിയൻ’ രണ്ടാം തവണയാണ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്നത്. എബിൻ വർഗീസിന്റെ പേരിലാണ് വാൻ. ടാക്സ് പൂർണമായി അടച്ചില്ല, വാഹനത്തിന്റെ നിറം മാറ്റി, അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ചു, വാനിന്റെ ഉൾവശം കാണാൻ പറ്റാത്ത വിധം സ്റ്റിക്കറുകൾ ഒട്ടിച്ചു, റജിസ്ട്രേഷൻ നമ്പർ നിയമാനുസൃതം പ്രദർശിപ്പിച്ചില്ല, അപകടകരമായ രീതിയിൽ വാനിനു പിന്നിൽ സൈക്കിളുകൾ ഘടിപ്പിച്ചു തുടങ്ങിയ നിയമലംഘനങ്ങളാണ് ചൂണ്ടിക്കാട്ടിയത്.

നിയമലംഘനങ്ങൾ മാറ്റണമെന്നും ടാക്സ് അടയ്ക്കണമെന്നും ആവശ്യപ്പെട്ട് ആദ്യ തവണ വാഹനം വിട്ടുനൽകിയെങ്കിലും മോട്ടർ വാഹന വകുപ്പിനെ അധിക്ഷേപിക്കുന്ന വിധത്തിലും നിയമലംഘനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലും നിയമലംഘനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലും ഇവർ യുട്യൂബിൽ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാര്യം ട്രാൻസ്പോർട്ട് കമ്മിഷണറുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വാഹനം വീണ്ടും കസ്റ്റഡിയിലെടുക്കാൻ നിർദേശം ലഭിച്ചത്. ഇതുപ്രകാരമാണ് ഞായറാഴ്ച വാഹനം പിടിച്ചെടുത്തത്.

രാവിലെ ഒൻപതോടെ ആർടി ഓഫിസിൽ എത്തിയ എബിനും ലിബിനും വാഹനം വിട്ടുകിട്ടണമെന്നു വാദിച്ച് ഓഫിസിൽനിന്ന് ലൈവ് വിഡിയോ ചെയ്തു. ഇതിനിടെ ആർടി ഓഫിസിലെ കംപ്യൂട്ടർ മോണിറ്റർ താഴെ വീണു തകർന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *