കാബൂൾ: ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ അഫ്ഗാനിസ്താൻ മുഴുവനായും കീഴടക്കുമെന്ന് മുന്നറിയിപ്പ് നൽകി താലിബാൻ. കലാപത്തിനോ ബലപ്രയോഗത്തിനോ താത്പര്യമില്ല. വിദേശ സംഘങ്ങളേയോ, എൻജിഒകളേയോ ആക്രമിക്കില്ലെന്നും താലിബാൻ സ്ഥിരീകരിച്ചതായി വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി ഇന്നോ നാളെയോ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.

അഫ്ഗാനിൽ കൂടുതൽ പ്രദേശങ്ങൾ കീഴടക്കി താലിബാൻ മുന്നേറുന്നതിനിടെ ആക്രമണ സംഭവങ്ങളിൽ യുഎൻ ഇടപെട്ടിരുന്നു. അഫ്ഗാനിലെ ജനങ്ങൾക്ക് മേലുള്ള ദുരന്തം തടയാൻ അന്താരാഷ്‌ട്ര നടപടി ആവശ്യമാണെന്നാണ് യുഎൻ മനുഷ്യാവകാശ മേധാവി മിഷേൽ ബാച്ചെലെ പറഞ്ഞത്. അതിരൂക്ഷമായ പോരാട്ടത്തിൽ നിരവധി സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. യഥാർത്ഥ കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും സ്ഥിതി വളരെ രൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അഫ്ഗാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ പിടിച്ചെടുത്തതായി താലിബാൻ അറിയിച്ചിരുന്നു. താലിബാന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താലിബാൻ രാജ്യത്തെ സ്ത്രീകളെ നിർബന്ധിത വിവാഹത്തിന് പ്രേരിപ്പിക്കുന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു. താലിബാൻ ഭീകരരുമായുള്ള വിവാഹത്തിന് സ്ത്രീകൾ തയ്യാറാകണമെന്നാണ് ആവശ്യം. ഇതുകൂടാതെ പുതിയതായി കയ്യടക്കിയ പ്രദേശങ്ങളിലെ ജനങ്ങളെ ചൂഷണം ചെയ്തും ബന്ധികളാക്കിയ സൈനിക ഉദ്യോഗസ്ഥരെ ക്രൂരമായി കൊലപ്പെടുത്തിയുമാണ് താലിബാൻ നരനായാട്ട് നടത്തുന്നത്.

താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ അവര്‍ നിയോഗിച്ച മേയറാണ് നഗരം ഭരിക്കുന്നത്. ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് താലിബാന്‍ എന്നെഴുതിയ വെള്ളക്കൊടി തൂക്കിയ മേയറുടെ ഓഫീസിലിരുന്ന്, പ്രദേശത്തെ നികുതി താലിബാന്‍ പിരിച്ചു തുടങ്ങിയതായി മേയര്‍ അബ്ദുല്ല മന്‍സൂര്‍ പറഞ്ഞു. ആയുധങ്ങളുടെ ചുമതല നേരത്തെ ഉണ്ടായിരുന്ന ഇയാള്‍ ഇപ്പോള്‍ ജില്ലയിലെ മൊത്തം നികുതി പിരിവിന് നേതൃത്വം നല്‍കുകയാണ്. അഫ്ഗാന്‍ സര്‍ക്കാറിന്റെ നികുതിയേക്കാള്‍ കുറവാണ് തങ്ങള്‍ വാങ്ങുന്നതെന്ന് ഇയാള്‍ പറയുന്നു. തങ്ങള്‍ മേയറെ അഭിമുഖം നടത്തുന്ന സമയത്ത് തോക്കേന്തിയ താലിബാന്‍കാര്‍ ചുറ്റും നില്‍ക്കുന്നുണ്ടായിരുന്നു എന്നാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *