കാബൂൾ : അഫ്ഗാനിലെ വിവിധ ഭാഗങ്ങൾ പിടിച്ചടക്കിക്കൊണ്ട് മുന്നേറുന്ന താലിബാൻ ലോകത്തിന്റെ ഉറക്കം കെടുത്തുന്നു. ആയിരക്കണക്കിന് സാധാരണക്കാരെ കൊലപ്പെടുത്തുകയും ശരിയത്ത് നിയമങ്ങൾ നടപ്പാക്കുകയും ചെയ്തുകൊണ്ട് ഭീകര സംഘടന അഫ്ഗാനിസ്താനെ നരകതുല്യമാക്കിയിരിക്കുകയാണ്. തീവ്ര ഇസ്ലാമിക നിയമങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഭീകരർ കൊറോണ പ്രതിരോധ വാക്‌സിനേഷനും നിരോധിച്ചു. പാക്ത്യയിലുള്ള റീജണൽ ആശുപത്രിയിൽ ഇത് സംബന്ധിച്ച് നോട്ടീസ് പതിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ചയാണ് താലിബാൻ ഈ പ്രദേശം കീഴ്‌പ്പെടുത്തിയത്.

അതേസമയം അഫ്ഗാനിലെ കൂടുതൽ നഗരങ്ങൾ പിടിച്ചെടുത്തുകൊണ്ട് താലിബാൻ ഭീകരർ കാബൂളിന് സമീപത്തെത്തിക്കഴിഞ്ഞു എന്നാണ് വിവരം. ഹെറാത്തും കാണ്ഡഹാറുമുൾപ്പെടെ രാജ്യത്ത് പകുതിയിലധികം പ്രവിശ്യാ തലസ്ഥാനങ്ങൾ ഇപ്പോൾ താലിബാന്റെ കീഴിലാണ്. കാബൂളിനെ നാല് വശത്ത് നിന്നും ആക്രമിച്ച് തകർക്കാനാണ് താലിബാൻ ലക്ഷ്യമിടുന്നത്.

അഫ്ഗാൻ ഇനി താലിബാന്റെ കയ്യിലാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ വിദേശ രാജ്യങ്ങൾ സ്വന്തം പൗരന്മാരെ ഭീകരരിൽ നിന്നും രക്ഷിക്കാനുളള ശ്രമത്തിലാണ്. സ്‌പെയിൻ, ഡെന്മാർക്ക്, നോർവേ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അഫ്ഗാനിലുള്ള എംബസികൾ അടയ്‌ക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഐക്യരാഷ്‌ട്ര സഭയും രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *