ബൈഡന്‍ നിങ്ങളാണ്, ട്രംപല്ല ഈ നാശത്തിന് ഉത്തരവാദി; ട്രംപിനെ പഴിചാരി സ്വയം ന്യായീകരിക്കുന്നതിനിടെ ഫോക്സ് ലേഖകന്റെ ചോദ്യത്തിനു മുന്‍പില്‍ തലകുനിച്ച്‌ വികാരാധീനനായി ജോ ബൈഡന്‍

അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ടാണ് ജോ ബൈഡന്‍,പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം നല്‍കാനാകാതെ എവിടെയെങ്കിലും പോയൊളിക്കാന്‍ കൊതിക്കുന്ന ഒരു ദുര്‍ബലനായ മനുഷ്യനായാണ് ഇന്നലെ അമേരിക്കന്‍ പ്രസിഡണ്ട് കാണപ്പെട്ടത്.നേരത്തേ ഡൊണാള്‍ഡ് ട്രംപ് അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഫോക്സ് ന്യുസ് എന്തുകൊണ്ട് അതിനെതിരെ ശബ്ദമുയര്‍ത്തിയില്ല എന്നായിരുന്നു ബൈഡന്‍ ഫോക്സ് ന്യുസ് ലേഖകനോട് ചോദിച്ചത്. എന്നാല്‍, ഫെബ്രുവരി 2020മുതല്‍ ഒരു അമേരിക്കന്‍ സൈനികന്‍ പോലും അഫ്ഗാനിസ്ഥാനിലെ സൈനിക നടപടികളില്‍ കൊല്ലപ്പെട്ടിരുന്നില്ലെന്നും ഇപ്പോള്‍ 13 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നും ലേഖകന്‍ തിരിച്ചടിച്ചു.

കഴിഞ്ഞ രണ്ടാഴ്‌ച്ചകളായി അഫ്ഗാനിസ്ഥാനില്‍ അരങ്ങേറുന്ന സംഭവവികാസങ്ങള്‍ക്ക് ബൈഡന്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നും ലേഖകന്‍ തിരിച്ചു ചോദിച്ചു. തന്റെ കൈയിലെ നോട്ട് പുസ്തകത്തില്‍ അമര്‍ത്തിപിടിച്ച്‌ എന്താണ് പറയേണ്ടതെന്നറിയാതെ ഒരു നിമിഷം ബൈഡന്‍ നിശ്ചലനായി. മുന്‍ പ്രസിഡണ്ടാണ് സൈന്യത്തെ പിന്‍വലിക്കാനുള്ള ഉടമ്ബടി താലിബാനുമായി ഉണ്ടാക്കിയതെന്നും അതിനുശേഷം അവര്‍ അമേരിക്കന്‍ പൗരന്മാരെ ആക്രമിച്ചിട്ടില്ലെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. താന്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി ബൈഡന്‍ പറഞ്ഞു.

എന്നാല്‍, ജോ ബൈഡനെ ആകെ ആശയക്കുഴപ്പത്തില്‍ ആക്കുന്നതായിരുന്നു ഇന്നലെ കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണം. ഈ ആക്രമണത്തിനെതിരെ എങ്ങനെ പ്രതികരിക്കണം എന്നതാണ് ബൈഡനെ വിഷമത്തിലാക്കുന്നത്. ഈ സംഭവം ഞങ്ങള്‍ ഒരിക്കലും മറക്കില്ല അത് ചെയ്തവരോട് ക്ഷമിക്കില്ല. ഇതിനുത്തരവാദികളായവരെ തേടിപ്പിടിക്കുക തന്നെ ചെയ്യും. അവര്‍ വലിയ വിലയും നല്‍കേണ്ടതായി വരും എന്നുമാത്രമായിരുന്നു ബൈഡന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *