പയ്യന്നൂരില്‍ യുവതി ആത്മഹത്യ ചെയ്തത് ഗാര്‍ഹിക പീഡനം കാരണമെന്നു സംശയം

കണ്ണൂര്‍: പയ്യന്നൂരില്‍ സുനീഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍തൃഗൃഹത്തില്‍ നില്‍ക്കാല്‍ കഴിയില്ലെന്ന് ഭര്‍ത്താവിനോട് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. എന്നാല്‍ സുനീഷയെ സ്വന്തം വീട്ടിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന ഭര്‍ത്താവ് വിജീഷ് പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. കേസില്‍ പയ്യന്നൂര്‍ പൊലീസ് ഇന്ന് കൂടുതല്‍ ആളുകളുടെ മൊഴി രേഖപ്പെടുത്തും.

ആഗസ്റ്റ് അഞ്ചിനാണ് സുനീഷയും വീട്ടുകാരും തമ്മിലുള്ള പ്രശ്‌നത്തില്‍ അമ്മ പൊലീസില്‍ പരാതി നല്‍കുന്നത്. ആറാം തിയതി പൊലീസ് ഇരുവീട്ടുകാരെയും വിളിച്ചുവരുത്തുകയും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.

സ്റ്റേഷനിലുണ്ടായ ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ യുവതിയെ തല്‍ക്കാലികമായി സ്വന്തം വീട്ടിലേക്കു കൊണ്ടു പോകാന്‍ പൊലിസ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സഹോദരനും ബന്ധുക്കളും എതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. ഇതിനെ തുടര്‍ന്ന് യുവതി വീണ്ടും ഭര്‍തൃവീട്ടിലേക്ക് തന്നെ തയ്യാറാവുകയായിരുന്നു. തന്റെ വീട്ടിലെത്തിയാല്‍ പഴയതു പോലെ പ്രശ്നങ്ങളുണ്ടാക്കരുതെന്നും എങ്കില്‍ മാത്രമേ കൂടെ കൂട്ടുകയുള്ളുവെന്ന് വിജീഷ് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നത്. ഇതു സമ്മതിച്ചു കൊണ്ടു സുനിഷ കൂടെ പോയെങ്കിലും വീണ്ടും കുടുംബകലഹമുണ്ടാവുകയായിരുന്നുവെന്നാണ് പറയുന്നത്.  എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച സുനിഷയെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒന്നരവര്‍ഷം മുന്‍പായിരുന്നു ഇവരുടെ പ്രണയ വിവാഹം. മരണശേഷം ഗാര്‍ഹിക പീഡനമാരോപിച്ച് സുനിഷയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സുനിഷയ്ക്ക് സ്വന്തം വീട്ടിലേക്ക് പോകണമെങ്കില്‍ ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമായിരിക്കണം എന്ന നിലപാടായിരുന്നു സുനിഷയുടെ വീട്ടുകാര്‍ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *