നവരാത്രി പൂജ നടക്കുന്നയിടത്ത് വിളിക്കാതെ വന്നുകയറിയത് കൊലയാളി കൊമ്പനാന; ജനങ്ങളെ വലിച്ചെറിഞ്ഞു വാഹനങ്ങളും വീടുകളും നശിപ്പിച്ചു” വൻ നാശനഷ്‌ടം

റാഞ്ചി: നവരാത്രിക്കാലത്ത് ദുര്‍ഗാഷ്‌ടമി നാളില്‍ പതിവുള‌ള സന്ധ്യാസമയത്ത് ആരംഭിക്കുന്ന ദുര്‍ഗാ ആരതി നടക്കുകയായിരുന്നു ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ദാരൂവില്‍. ഏതാണ്ട് 2000ത്തോളം പേര്‍ പൂജയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ടായിരുന്നു. പെട്ടെന്നാണ് പ്രദേശത്ത് കുഴപ്പങ്ങളുണ്ടാക്കിയ കൊലകൊമ്ബന്‍ കാട്ടാന അവിടെയെത്തിയത്. ചൊവ്വാഴ്‌ച രാത്രി 8:30ഓടെയായിരുന്നു സംഭവം. വലിയ ആള്‍ക്കൂട്ടം കണ്ട് പരിഭ്രാന്തനായ കാട്ടാന സ്ഥലത്ത് വലിയ നാശമാണ് വിതച്ചത്.

ആന ഓടിയും വസ്‌തുക്കള്‍ തകര്‍ത്തും ഉണ്ടായ കുഴപ്പത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. ഹസാരിബാഗ് ജില്ലയില്‍ 22 അംഗ ആനകൂട്ടത്തില്‍ നിന്നും വിട്ട് പ്രശ്‌നങ്ങളുണ്ടാക്കിയിരുന്ന ആനയാണ് ദു‌ര്‍ഗാ ആരതിയ്‌ക്കിടയിലെത്തി നാശം വിതച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. 30 മണിക്കൂറില്‍ രണ്ട് സ്‌ത്രീകളെയും രണ്ട് ആദിവാസികളെയും കൊലചെയ്‌ത ആനയാണിത്.

പരിഭ്രാന്തനായി കാണപ്പെട്ട ആന ഒരാളെയും അയാളുടെ മകനെയും പിടികൂടി തറയിലടിച്ചതായും ശേഷം ദൂരേക്ക് എറിഞ്ഞതായും സംഭവം കണ്ട ദാരൂ പൂജ കമ്മി‌റ്റി അംഗങ്ങളിലൊരാള്‍ വിവരിച്ചു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആറ് വീടുകളും മറ്റ് കെട്ടിടങ്ങള്‍ക്കും മിക്ക വീടുകളുടയും മതിലുകളും ആന തകര്‍ത്ത് തരിപ്പണമാക്കി. ആനയുടെ സ്വഭാവം പഠിച്ചുവരികയാണെന്നും സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ ആനയെ തിരികെയെത്തിക്കാന്‍ ശ്രമം നടക്കുന്നതായും വനംവകുപ്പ് അധികൃത‌ര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *