സിംഗു അതിർത്തിയിലെ കർഷക സമരം നടക്കുന്ന സ്ഥലത്ത് പൊലീസ് ബാരിക്കേഡിൽ കെട്ടിതൂക്കിയ നിലയിൽ മൃതദേഹം കണ്ടെത്തി. കൈപ്പത്തി മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. സമരസ്ഥലത്തുണ്ടായിരുന്ന നിഹാങ് സിഖുകാരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. ഇവർ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായുള്ള വീഡിയോ പ്രചരിക്കുന്നുണ്ട്. സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂരത. പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ ശേഷം കൈകൾ വെട്ടി മാറ്റുകയായിരുന്നു.
പഞ്ചാബിലെ താൺ തരൻ ജില്ലയിലെ ചീമാ കലൻ ഗ്രാമത്തിൽ നിന്നുള്ള 35-കാരനായ ലഖ്ബീർ സിങ്ങാണ് കൊല്ലപ്പെട്ടത്. ഗ്രാമ തലവൻ അവൻ കുമാറും ഡിഎസ്പി സുചാ സിംഗും ഇത് സ്ഥിരീകരിച്ചു. യുവാവിനെ കൊലപ്പെടുത്തുന്നത് വരെ പോലീസ് ഉദ്യോസ്ഥരെ പ്രദേശത്തേക്ക് പ്രവേശിക്കാൻ പ്രതിഷേധക്കാർ അനുവദിച്ചിരുന്നില്ല. കൊലപാതകത്തിന് ശേഷമാണ് ഉദ്യോഗസ്ഥർക്ക് പ്രവേശനാനുമതി നൽകിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടയാളുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സിങ്കു അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
