ശബരിമല  ചെമ്പോല വിവാദം കത്തി, പരസ്യദാതാക്കള്‍ പിന്‍വലിഞ്ഞു, ഉടമകള്‍ ഉടക്കി; സഹിന്‍ ആന്റണിയെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചു !

തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ഇടനിലക്കാരനായിരുന്ന 24 ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണി രാജിവച്ചു. ശബരിമലയ്‌ക്കെതിരേ വ്യാജ ചെമ്പോല വാര്‍ത്ത ചമച്ചത് പുറത്തറിഞ്ഞതോടെ 24 ന്യൂസിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പരസ്യദാതാക്കളും പിന്‍വലിഞ്ഞതോടെ ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായരോട് ചാനല്‍ ഉടമകളായ ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും ഉടക്കിയിരുന്നു. ഇതോടെയാണ് സഹിന്‍ ആന്റണിയുടെ രാജി ചോദിച്ചു വാങ്ങാന്‍ ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ നിര്‍ബന്ധിതനായതത്രെ.. നടപടി സസ്പെന്‍ഷനിലൊതുക്കാന്‍ ശ്രീകണ്ഠന്‍ നായര്‍ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. ചാനലിലെ മറ്റൊരു ഓഹരിയുടമയായ എന്‍ആര്‍ഐ വ്യവസായി മുഹമ്മദ് ആലുങ്കലിന്റെ പിന്തുണ സഹിന്‍ ആന്റണിക്കുണ്ടായെങ്കിലും ഫലമുണ്ടായില്ലന്നും റിപ്പോർട്ടുകൾ വരുന്നു. ശബരിമല വ്യാജ ചെമ്പോല വിഷയത്തില്‍ ശ്രീകണ്ഠന്‍ നായരോടും ഗോകുലം ഗോപാലനും ഭീമ ഗോവിന്ദനും വിശദീകരണം ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ചെമ്പോല വിവാദത്തിലായതോടെ ബിജെപി നേതാവ് ശങ്കു ടി ദാസ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന് പരാതി നല്‍കാന്‍ സമൂഹമാധ്യമ ക്യാമ്പയിനിലൂടെ ആഹ്വാനം ചെയ്തിരുന്നു. ഇതിനകം മുപ്പതിനായിരത്തിലധികം പരാതികളാണ് ചാനലിനെതിരെ നല്‍കിയിട്ടുള്ളത്. ശങ്കു ടി ദാസിന് ചാനല്‍ വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും, ഫേസ്ബുക്കിലൂടെ ചാനല്‍ വാദങ്ങളെ പൊളിക്കുകയായിരുന്നു ശങ്കു ചെയ്തത്.

നേരത്തെ മുട്ടില്‍ മരംമുറി വിവാദത്തില്‍ ട്വന്റിഫോര്‍ ന്യൂസിലെ കോഴിക്കോട് റീജണല്‍ ചീഫ് ദീപക് ധര്‍മ്മടത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഗോകുലം ഗോപാലന്റെ അടുത്തയാളായ ദീപക്കിനെ ചാനല്‍ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ആലുങ്കല്‍ മുഹമ്മദിന്റെ അടുത്തയാളായ സഹിന്‍ ആന്റണിക്ക് കൂടുതല്‍ സമയം അനുവദിക്കുകയും, നടപടിയെടുക്കാതിരിക്കുകയും ചെയ്തത് ഉടമകളെ ചൊടിപ്പിച്ചതോടെയാണ് സഹിന്റെ രാജി എഴുതി വാങ്ങാന്‍ ശ്രീകണ്ഠന്‍ നായര്‍ നിര്‍ബന്ധിതനായതെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *