പരാതി അറിയിക്കാന്‍ കസ്റ്റമര്‍ കെയറിലേയ്ക്ക് വിളിച്ച ഉപഭോക്താവിനെ അപമാനിച്ചെന്ന സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോ. പരാതിപരിഹാര സംഭാഷണത്തിനിടെയായിരുന്നു ഹിന്ദി അറിയാത്തതിന്റെ പേരില്‍ തമിഴ് ഉപഭോക്താവിനെ ജീവനക്കാരി പരിഹസിച്ചത്.
ഇതേത്തുടര്‍ന്ന്, ഉപഭോക്താക്കളില്‍ ഭാഷ അടിച്ചേല്‍പിക്കുന്നുവെന്നാരോപിച്ച് സൊമാറ്റോയ്ക്കെതിരെ ട്വിറ്റെറില്‍ പ്രതിഷേധമുയര്‍ന്നു. സംഭവം വിവാദമായതിന് പിന്നാലെ ജീവനക്കാരിയെ പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ അവരെ തിരച്ചെടുത്തിരിക്കുകയാണ് സൊമാറ്റോ.

സെമാറ്റോയിൽ ഓർഡർ ചെയ്ത ഭക്ഷണം എത്താത്തതിനെ തുടർന്ന് തമിഴ്നാട് സ്വദേശി വികാശ് കസ്റ്റമർ കെയറിൽ തമിഴ് ഭാഷയിൽ പരാതിപ്പെടുകയായിരുന്നു. എന്നാൽ ഭാഷ മനസ്സിലാകാത്തതിനെ തുടർന്ന് സൊമാറ്റോയിൽ നിന്നും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതിനെത്തുടർന്ന് വികാശ് തമിഴ്ഭാഷയിലുള്ള സേവനം വേണമെന്ന നിർദേശം മുന്നോട്ടുവെക്കുകയായിരുന്നു. എന്നാൽ സൊമാറ്റോ ജീവനക്കാരൻ നൽകിയ മറുപടി , എല്ലാവരും കുറച്ച് ഹിന്ദി അറിഞ്ഞിരിക്കണമെന്നും അത് നമ്മുടെ ദേശീയ ഭാഷയാണെന്നുമായിരുന്നു.തുടർന്ന് ഇതിന്റെ സ്ക്രീൻ ഷോട്ട് വികാശ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. ഇതോടെ വലിയ പ്രതിഷേധം ഉയരുകയായിരുന്നു. ഡി.എം.കെ എം.പി കനിമൊഴി അടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കുചേർന്നു
