കണ്ണൂർ: പനിബാധിച്ച് പതിനൊന്നുകാരി മരിച്ച സംഭവത്തിൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. വിശ്വാസത്തിന്റെ പേരിൽ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പനി ബാധിച്ച പതിനൊന്നുകാരിയെ ആശുപത്രിയിൽ കൊണ്ടു പോകാതെ ‘ജപിച്ച് ഊതൽ’ നടത്തിയെന്നാണ് പൊലീസ് സ്ഥി‌രീകരിച്ചത്.

സിറ്റി നാലുവയലിലെ ഒരു പള്ളിയിലെ ഉസ്താദായ ഉവൈസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. പനി ബാധിച്ച കുട്ടിക്ക് വ്യാജ ചികിത്സ നടത്തിയതിനും വൈദ്യസഹായം നിഷേധിച്ചതിനുമാണ് ഉസ്താദിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഉസ്താദിനെ പോലീസ് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. തുടർന്ന് വിട്ടയക്കുകയും, പിന്നീട് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പനി ബാധിച്ച കുട്ടിക്ക് ജപിച്ച് ഊതിയ വെള്ളം നല്‍കിയെന്നാണ് ഇയാളുടെ മൊഴി. കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയുടെ പിതാവിനെയും പ്രതിചേര്‍ത്തേക്കും.  ഞായറാഴ്ചയാണ് കണ്ണൂര്‍ സിറ്റി നാലുവയല്‍ ദാറുല്‍ ഹിദായത്ത് വീട്ടില്‍ സത്താറിന്റെ മകള്‍ എം.എ. ഫാത്തിമ പനി ബാധിച്ച് മരിച്ചത്. കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നടത്താതിരുന്നതും വ്യാജ ചികിത്സ നടത്തിയതുമാണ് മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതോടെയാണ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *