ഭോപാൽ: മധ്യപ്രദേശിലെ ഭോപാലിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാലു കുട്ടികൾ മരിച്ചു. കമല നെഹ്റു ആശുപത്രിയിലെ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ തീപിടിത്തമുണ്ടാകുകയായിരുന്നു. പീഡിയാട്രിക് ഐസിയുവാണ് മൂന്നാമത്തെ നിലയിൽ പ്രവർത്തിച്ചിരുന്നത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ഐ സി യു വാർഡിൽ 40ഓളം കുട്ടികൾ ചികിത്സയിലുണ്ടായിരുന്നു. 36 കുട്ടികളെ മറ്റൊരു വാർഡിലേക്ക് മാറ്റിയതായും നാലുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തും. പബ്ലിക് ഹെൽത്ത് ആൻഡ് മെഡിക്കൽ എജ്യുക്കേഷൻ എ സി എസ് മുഹമ്മദ് സുലൈമാന്‍റെ നേതൃത്വത്തിലാകും അന്വേഷണമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

തീപിടിത്തമുണ്ടായപ്പോൾ കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിന് പകരം ആശുപത്രി ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിച്ചു. സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ഏറ്റവും വലിയ ഗവൺമെന്റ് സൗകര്യങ്ങളുള്ള ഹമീദിയ ആശുപത്രിയുടെ ഭാഗമാണ് കമല നെഹ്റു കുട്ടികളുടെ ആശുപത്രി. സംഭവം വളരെ വേദനാജനകമാണെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ കമൽനാഥ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *