കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ ആക്രമിച്ച കേസില്‍ ടോണി ചമ്മണി അടക്കമുള്ള കോണ്‍ഗ്രസ്  നേതാക്കള്‍ക്ക് ജാമ്യം. ടോണി ചമ്മണി അടക്കം 5 പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ ഓരോരുത്തരും 37,500 രൂപവീതം കോടതിയില്‍ കെട്ടിവെക്കണം. 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും നല്‍കണം. മുന്‍ മേയര്‍ ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി വൈ ഷാജഹാന്‍, മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡന്റ് ജര്‍ജസ്,തൃക്കാക്കര കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് ഷെരീഫ് ബുഹാരി, എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ വാദം പൂര്‍ത്തിയാക്കിയിരുന്നു. ഇന്നലെ മരട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ യൂത്ത് കോണ്‍.സംസ്ഥാന സെക്രട്ടറി പി.വൈ.ഷാജഹാന്‍, മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ്, വൈറ്റില ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ ഐഎന്‍ടിയുസി നേതാവ് ജോസഫ് ജോര്‍ജ്ജ്, എന്നിവരും റിമാന്‍ഡില്‍ ആണ്. ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ എട്ട് പേര്‍ക്കതിരെയാണ് കേസ്.

ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി തര്‍ക്കം ഉടലെടുത്തത്. സമരത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സത്തില്‍ പ്രതികരിച്ച ജോജുവിന്റെ കാറിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. സംഭവം ഒത്തുതീര്‍ക്കാന്‍ ജോജുവിന്റെ സുഹൃത്തുക്കള്‍ വഴി കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജോജു കേസില്‍ കക്ഷി ചേര്‍ന്നു. ഇതോടെ സമവായ സാധ്യത അടഞ്ഞു.

ജോജുവിനെതിരെയുള്ള മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തില്ലെന്ന പരാതിയില്‍ മഹിളാ കോണ്‍ഗ്രസ് മരട് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി . ജോജുജോര്‍ജ് ഇടതുപക്ഷ ഗുണ്ടയെപോലെയാണ് കോണ്‍ഗ്രസ് നടത്തിയ സമരത്തിലേക്ക് ചാടിയിറങ്ങിയതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത മഹിളാകോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ബിന്ദു കൃഷ്ണ പറഞ്ഞു ജോജുവിനെതിരെ വനിതകള്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാന്‍ കമ്മിഷണര്‍ തയാറായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *