കോഴിക്കോട്: റേഷൻ കട വഴിയുള്ള ഭക്ഷ്യകിറ്റിന്‍റെ കാര്യത്തിൽ നിലപാട് തിരുത്തി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കിറ്റ് വിതരണം എന്നന്നേക്കുമായി നിർത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് ജി ആർ അനിൽ വ്യക്തമാക്കി. തെരഞ്ഞെടുത്ത റേഷൻ കടകളിൽ മറ്റു ഭക്ഷ്യ വസ്തുക്കളും നൽകുന്ന പദ്ധതി നടപ്പാക്കുമെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

അവശ്യ സമയം വന്നാൽ കിറ്റ് വീണ്ടും നൽകുമെന്നാണ് ഭക്ഷ്യമന്ത്രി ഇപ്പോൾ പറയുന്നത്. കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും, ഇനി കിറ്റ് നൽകില്ലെന്നുമായിരുന്നു മന്ത്രി ഇന്നലെ പറഞ്ഞത്. നിലവിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയത്, ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സ‌ർക്കാരിന്റെ പരി​ഗണനയിലോ ആലോചനയിലോ ഇല്ല. ഇതായിരുന്നു ഭക്ഷ്യമന്ത്രി ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് നടത്തിയ പ്രതികരണം.  2020 ഏപ്രിലിലാണ് കിറ്റ് വിതരണം തുടങ്ങിയത്. ഇടയ്ക്ക് രണ്ട് മാസം വിതരണത്തിൽ പ്രശ്നമുണ്ടായെങ്കിലും ഇക്കഴിഞ്ഞ സെപ്റ്റംബർ വരെ കിറ്റ് നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *