ഹൗസ് സര്‍ജന്മാരെ ചര്‍ച്ചയ്ക്ക് വിളിച്ചു; പി.ജി ഡോക്ടര്‍മാരോട് ചര്‍ച്ചയില്ലെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പിജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജന്മാരും സമരത്തിനിറങ്ങിയതോടെ ചർച്ചയ്‌ക്ക് തയ്യാറായി സർക്കാർ. എന്നാൽ സമരം ചെയ്യുന്ന പിജി ഡോക്ടർമാരെ അവഗണിച്ച് ഹൗസ് സർജന്മാരെ മാത്രമാണ് ആരോഗ്യവകുപ്പ് ചർച്ചയ്‌ക്ക് വിളിച്ചിരിക്കുന്നത്. പിജി ഡോക്ടർമാരുമായി ചർച്ചയില്ലെന്ന മുൻനിലപാടിൽ നിന്ന് മാറ്റമില്ലെന്നും സർക്കാർ വ്യക്തമാക്കി.

രാവിലെ എട്ട് മണിയോടെ പണിമുടക്ക് ആരംഭിച്ച് ഹൗസ് സർജന്മാർ 24 മണിക്കൂർ സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സൂചനാ പണിമുടക്ക് തുടങ്ങിയതിന് പിന്നാലെ ഹൗസ് സർജന്മാരെ ചർച്ചയ്‌ക്ക് വിളിക്കാൻ ആരോഗ്യവകുപ്പ് തയ്യാറായി. അതേസമയം സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ അത്യാഹിത വിഭാഗമുൾപ്പെടെയുള്ളവയിൽ നിന്ന് വിട്ടുനിന്നാണ് പിജി ഡോക്ടർമാർ സമരം ചെയ്യുന്നത്. ഇതിനിടെയാണ് ഹൗസ് സർജന്മാരെ മാത്രം ആരോഗ്യമന്ത്രി ചർച്ചയ്‌ക്ക് വിളിച്ചിരിക്കുന്നത്.

കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ജോലിഭാരം കുറയ്‌ക്കുക, സ്റ്റൈപൻഡ് പരിഷ്‌കരണം തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് പിജി ഡോക്ടർമാരുടെ സമരം. എന്നാൽ ആവശ്യങ്ങൾ അംഗീകരിച്ചതാണെന്നും ചർച്ചയ്‌ക്കില്ലെന്നുമാണ് സർക്കാർ നിലപാട്. പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും പണിമുടക്കിലായതോടെ പകുതിയിൽ താഴെ ഡോക്ടർമാർ മാത്രമാണ് ഇപ്പോൾ മെഡിക്കൽ കോളേജുകളിലുള്ളത്. ശസ്ത്രക്രിയകൾ പലതും മാറ്റിവെക്കുകയും അത്യാവശ്യ ചികിത്സ മുടങ്ങുകയും ചെയ്യുന്ന അവസ്ഥയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *