ചെന്നൈ: ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ചെന്നൈ തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠന്‍ (36), ഭാര്യ താര (35), ആണ്‍ മക്കളായ ധരണ്‍ (10), ധഗന്‍ (ഒന്ന്) എന്നിവരാണ് മരിച്ചത്. ഓണ്‍ലൈന്‍ ചൂതാട്ടത്തെത്തുടര്‍ന്ന് കടക്കെണിയിലായിരുന്നു മണികണ്ഠന്‍. പിന്നാലെയാണ് ഇയാള്‍ ഭാര്യയേയും മക്കളേയും കൊന്ന് തൂങ്ങി മരിച്ചത്.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

തുറൈപാക്കത്തുള്ള ഫ്ളാറ്റ് സമുച്ചയത്തിലെ ഏഴാം നിലയിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മണികണ്ഠന്‍ ഭാര്യയെ ക്രിക്കറ്റ് ബാറ്റുപയോഗിച്ച്‌ അടിച്ചു കൊലപ്പെടുത്തിയ ശേഷം മക്കളെ ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയിലാണ് നാല് മരണവും നടന്നത്.

ഞായറാഴ്ച പകല്‍ ഏറെ നേരമായിട്ടും ആരെയും പുറത്തു കാണാതിരുന്നതോടെ സമീപവാസികള്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയ ഇവര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടില്‍ പ്രവേശിച്ചപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബാങ്ക് ജീവനക്കാരനായിരുന്ന മണികണ്ഠന്‍ രണ്ട് മാസമായി ജോലിക്ക്‌ പോയിരുന്നില്ല. എന്നാല്‍, ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സജീവമായിരുന്നുവെന്നും അതിന്റെ പേരില്‍ ഭാര്യയുമായി വഴക്ക് പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഭീമമായ തുക കടമുണ്ടായിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *