പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. ബിക്കി അലി എന്ന യുവാവിനെയാണ് അസം പോലീസ് വെടിവെച്ച് കൊന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പ്രണയം നടിച്ച് വഞ്ചിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ ഒന്നാം പ്രതിയാണ് ബിക്കി അലി. പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് വെടിവെച്ചിട്ടത്.

ഫെബ്രുവരി 16 നാണ് പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ ഇയാൾ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചത്. തുടർന്ന് ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും പുറത്ത് പറഞ്ഞാൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അടുത്ത ദിവസങ്ങളിൽ ഇയാൾ ഹോട്ടലിൽ മുറിയെടുത്ത് സുഹൃത്തുക്കൾക്കൊപ്പം പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. തുടർന്ന് ഇത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.

തെളിവെടുപ്പിനായി ബിക്കി അലിയെ സംഭവ സ്ഥലത്ത് എത്തിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്. ഉദ്യോഗസ്ഥനിൽ നിന്നും പിസ്റ്റൾ എടുത്ത് ഇയാൾ പോലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെയാണ് പോലീസ് പ്രതിയ്‌ക്കെതിരെ വെടിയുതിർത്തത്.

Leave a Reply

Your email address will not be published. Required fields are marked *