തേഞ്ഞിപ്പാലം: ഗവേഷണ വിദ്യാര്‍ഥിയുടെ പീഡന പരാതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനെ പുറത്താക്കി. യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയെയാണ് സര്‍വീസില്‍ നിന്ന് നീക്കിയത്.

ബുധനാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. 2021 ജൂലൈയിലാണ് ഗവേഷണ വിദ്യാര്‍ഥി അധ്യാപകനെതിരെ പരാതി നല്‍കുന്നത്. ആഭ്യന്തര പ്രശ്‌ന പരിഹാര സെല്ല് ഈ പരാതി പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

2020 ഒക്ടോബര്‍ മുതലുള്ള വിവിധ സംഭവങ്ങളാണ് അധ്യാപകനെതിരെ വിദ്യാര്‍ഥിനി നല്‍കിയ പരാതിയുടെ ആധാരം. നേരിട്ടും ഫോണിലും വാട്‌സ്ആപ്പ് മുഖേനെയും ലൈംഗിക ചുവയോടെ സംസാരിച്ചതായും വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നുണ്ട്. പലപ്പോഴായി എതിരഭപ്രായം അറിയിച്ചിട്ടും ചൂഷണം തുടര്‍ന്നു. തുടര്‍ന്നാണ് പരാതിയുമായി വിദ്യാര്‍ഥിനി മുന്നോട്ടുവന്നത്. പോലീസ് നേരത്തെതന്നെ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. 2021 ജനുവരിയിലാണ് ഇയാള്‍ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *