കയറ്റുമതിയില്‍ 30 ലക്ഷം യൂണിറ്റ് നാഴികക്കല്ല് പിന്നിട്ട് ഹോണ്ട

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, 30 ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത് പുതിയ നാഴികക്കല്ല് കുറിച്ചു. 2001ല്‍ ആദ്യ മോഡല്‍ ആക്ടീവയിലൂടെയാണ് ഹോണ്ട ടൂവീലേഴ്സ് ഇന്ത്യ കയറ്റുമതി ആരംഭിച്ചത്. കയറ്റുമതി തുടങ്ങി 21ാം വര്‍ഷത്തിലാണ് 30 ലക്ഷം യൂണിറ്റ് നേട്ടം.

2016ലാണ് ഹോണ്ടയുടെ കയറ്റുമതി 15 ലക്ഷം കടന്നത്. മൂന്ന് മടങ്ങ് വേഗത്തില്‍ അടുത്ത 15 ലക്ഷം കയറ്റുമതി തികയ്ക്കാന്‍ അഞ്ച് വര്‍ഷം മാത്രമാണ് എടുത്തത്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ സ്‌കൂട്ടര്‍ കയറ്റുമതിക്കാരെന്ന നേട്ടവും ഹോണ്ടയ്ക്കാണ്.

2021ല്‍ കമ്പനി ഒരു പുതിയ വിദേശ ബിസിനസ് വിപുലീകരണം പ്രഖ്യാപിച്ചതിന് പിന്നാലെ യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാന്‍, യൂറോപ്പ് തുടങ്ങിയ വികസിത വിപണികളിലേക്കും ആഗോള കയറ്റുമതി വിപുലീകരിക്കപ്പെട്ടു. ഒറ്റ മോഡലില്‍ തുടങ്ങി നിലവില്‍ 18 മോഡലുകളാണ് കയറ്റുമതി ചെയ്യുന്നത്. ഹോണ്ട ഡിയോ മോഡലാണ് കയറ്റുമതിയില്‍ മുന്നിലുള്ളത്. നിലവില്‍ 29ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതിയുണ്ട്. ഗുജറാത്തിലെ വിത്തലാപൂരിലുള്ള നാലാമത്തെ ഫാക്ടറിയില്‍ നിന്ന് ആഗോള എഞ്ചിനുകളുടെ നിര്‍മാണവും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.

ആഗോള കയറ്റുമതിയില്‍ ഹോണ്ടയുടെ പാദമുദ്ര വിപുലീകരിക്കുന്ന ഇത്തരം നാഴികക്കല്ലുകള്‍ എച്ച്എംഎസ്ഐയുടെ നിരന്തരമായ ശ്രമങ്ങളുടെ ഉജ്ജ്വലമായ സാക്ഷ്യമാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും, പ്രസിഡന്റും, സിഇഒയുമായ അത്സുഷി ഒഗാറ്റ പറഞ്ഞു. കയറ്റുമതിയിലൂടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഹോണ്ട 30 ലക്ഷത്തിലധികം ഇരുചക്രവാഹന ഉപഭോക്താക്കളെ സന്തോഷിപ്പിച്ചിട്ടുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *