നീലംപേരൂർ (ചങ്ങനാശ്ശേരി) : പക്ഷാഘാതംവന്ന് തളർന്ന അമ്മയെ മക്കൾ ആശുപത്രിയിലെത്തിച്ചത് തൊട്ടിലിൽ ഇരുത്തി ചുമന്ന്. കോട്ടയത്തിനടുത്ത് നീലംപേരൂരിലെ പുറത്തേരിക്കടവിലാണ് സംഭവം. പതിനഞ്ചിൽച്ചിറയിൽ അജയന്റെ ഭാര്യ രത്‌നമ്മയെ (77)യാണ് മക്കളും മരുമകൻ ജയമോനും കൂട്ടുകാരും ചേർന്ന് ചുമന്ന് ആശുപത്രിയിലെത്തിച്ചത്.

ഇവരുടെ വീട്ടിൽനിന്ന് വാഹനംവരുന്ന റോഡിലെത്തണമെങ്കിൽ കരുനാട്ടുവാല-കൈനടി തോടിന്റെ മറുകരയിൽ ചെല്ലണം. തടികൾ കൂട്ടിക്കെട്ടിയ നടപ്പാലം മാത്രമേ ഇവിടെയുള്ളൂ. അതുകൊണ്ടാണ് ചാക്കുകൊണ്ട് ഒരു നീണ്ടകമ്പിൽ തൊട്ടിലുണ്ടാക്കി രോഗിയെ അതിലിരുത്തി ചുമന്നത്. നൂറുമീറ്റർ അകലെയാണ് റോ‍‍ഡ്. പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകൾ ചേരുന്ന ഇവിടെ പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് രണ്ടുപതിറ്റാണ്ടിന്റെ പഴക്കമുണ്ട്. മുമ്പ് തോട്ടിലൂടെ വള്ളം കൊണ്ടുപോകാമായിരുന്നു. എന്നാൽ, തോട്ടിൽ പായലുംമറ്റും വളർന്ന് ഒഴുക്കുനിലച്ചു. അപ്പോഴാണ്, പാടശേഖരത്തിന്റെ ഓരങ്ങളിൽ താമസിക്കുന്നവർ ചേർന്ന് ഇവിടെ നടപ്പാലം നിർമിച്ചത്. മുപ്പത് വീട്ടുകാർ ഈ ഈ പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *