നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ദയാധനം ആവശ്യപ്പെട്ട് തലാലിന്റെ കുടുംബം: നല്‍കേണ്ടത് 50 ദശലക്ഷം റിയാല്‍

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. വധശിക്ഷയില്‍നിന്ന് ഒഴിവാകാന്‍ ദയാധനം സംബന്ധിച്ച ചര്‍ച്ചകളാണ് അധികൃതര്‍ ആരംഭിച്ചത്. യെമനി ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. 50 ദശലക്ഷം യെമന്‍ റിയാല്‍ ( ഏകദേശം 1.5 കോടി ഇന്ത്യന്‍ രൂപ) ആണ് കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെടുന്നത്.

റംസാന്‍ അവസാനിക്കുന്നതിന് മുന്‍പ് തീരുമാനം ഉണ്ടാകണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റംസാന്‍ മാസം കഴിഞ്ഞാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ യമന്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് പോകുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്.

മധ്യസ്ഥ ചര്‍ച്ചകള്‍ ഏകോപിപ്പിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപംനല്‍കിയിരുന്നു. ഈ സംഘം മോചനവുമായി ബന്ധപ്പെട്ട് അനൗപചാരിക ചര്‍ച്ചകള്‍ നടത്തത്തിയതിന് പിന്നാലെയാണ് ദയാധനം സംബന്ധിച്ച നിലപാട് തലാല്‍ മുഹമ്മദിന്റെ കുടുംബം വ്യക്തമാക്കിയത്. ജസ്റ്റിസ് കുര്യന്‍ ജോസഫിന് പുറമെ സുപ്രീം കോടതി അഭിഭാഷകന്‍ കെ. ആര്‍. സുഭാഷ് ചന്ദ്രനും ചേർന്നാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ – സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍, അന്താരഷ്ട്ര എജന്‍സികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ മോചന ദൗത്യം ഏകോപിപ്പിക്കലാണ് സംഘത്തിന്റെ ദൗത്യം.

Leave a Reply

Your email address will not be published. Required fields are marked *