ഇടുക്കിയിൽ വീടിനു തീ പിടിച്ച് ദമ്പതികൾ മരിച്ച സംഭവം; ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോലീസ്

തൊടുപുഴ: ഇടുക്കി പുറ്റടിയിൽ വീടിനു തീ പിടിച്ച് ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യാ എന്ന് സ്ഥിരീകരിച്ച് പോലീസ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ പറഞ്ഞു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൾ ശ്രീധന്യ ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ഭാര്യയെയും മകളെയും തീ കൊളുത്തിയതിനു ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്ന രീതിയിലുള്ള സന്ദേശങ്ങൾ കുടുംബ ഗ്രൂപ്പുകളിൽ അയച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തിന്റെ കൈയിൽ നിന്നും 50000 രൂപ രവീന്ദ്രൻ കടം വാങ്ങിയിരുന്നു. ഇതിൽ 3000 രൂപയോളം ഇന്നലെ രാത്രി സുഹൃത്തിനു അയച്ച് കൊടുത്ത ശേഷം ഇത്രയും പണം മാത്രമേ കൈവശമുള്ളതു, ബാക്കി തുക എനിക്ക് തരാൻ കഴിയില്ല, ഞാൻ യാത്ര ചോദിക്കുകയാണ് എന്ന തരത്തിൽ ഇദ്ദേഹം സംസാരിച്ചിരുന്നു.

കൂടാതെ ഇദ്ദേഹത്തിന്റെ ഒരു മകൾ രണ്ടു വർഷം മുൻപ് സ്നേഹിച്ച യുവാവിനൊപ്പം പോയിരുന്നു. ഈ സംഭവവും ഇദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു. ഈ മകളെ ഭാര്യ ഫോൺ വഴി ബന്ധപ്പെട്ടതും തർക്കങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് പോലീസ് കരുതുന്നു.

വീടിനുള്ളിൽ ഫോറെൻസിസ്‌ സംഘത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്. ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. വീടിന് തീപിടിച്ച വിവരം മകളാണ് നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാർ മകളെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പൊള്ളൽ ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *