ഷൊര്‍ണൂര്‍: ഹെഡ് ലൈറ്റില്ലാതെ നിറയെ യാത്രക്കാരുള്ള ട്രെയിന്‍ കുറ്റിപ്പുറം മുതല്‍ കോഴിക്കോട് വരെ ഓടി. 22637 നമ്പര്‍ ചെന്നൈ-മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിനാണ് വെള്ളിയാഴ്ച രാത്രി ടോര്‍ച്ച് വെളിച്ചത്തില്‍ കിലോമീറ്ററുകളോളം ഓടേണ്ടി വന്നത്.

ഷൊര്‍ണൂരില്‍ രാത്രി പത്തേകാലോടെ എത്തേണ്ട ട്രെയിന്‍ മണിക്കൂറോളം വൈകിയാണ് എത്തിയത്. യാത്ര തുടര്‍ന്ന ട്രെയിനിന്റെ ഹെഡ് ലൈറ്റ് കുറ്റിപ്പുറം സ്റ്റേഷനിലെത്തുമ്പോഴേക്കും അണഞ്ഞു. മണിക്കൂറിലധികം ശ്രമിച്ചിട്ടും തെളിയിക്കാനായില്ല. പകരം എന്‍ജിന്‍ ലഭിച്ചതുമില്ല. പിന്നീട്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തെളിയിച്ച ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ യാത്ര തുടരുകയായിരുന്നു.

അരണ്ട വെളിച്ചത്തില്‍ വേഗത കുറച്ചാണ് ഓടിച്ചത്. മഴക്കാലമായതിനാല്‍ ട്രാക്കിലേക്ക് മരങ്ങള്‍ കടപുഴകി വീഴുന്നതും മണ്ണ് അടിച്ചിറങ്ങുന്നതും പതിവാണ്. ഏറെ അപകട സാധ്യതയുണ്ടായിട്ടും കോഴിക്കോട് വരെ ട്രെയിന്‍ ഹെഡ് ലൈറ്റില്ലാതെ ഓടിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. വെസ്റ്റ്ഹില്ലില്‍ ഉണ്ടായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ എന്‍ജിന്‍ ഘടിപ്പിച്ചാണ് പിന്നീട് യാത്ര തുടര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *